സരസ്വതി വൈദ്യ, മനോജ് സാനെ/ എഎൻഐ
സരസ്വതി വൈദ്യ, മനോജ് സാനെ/ എഎൻഐ

മനോജ് സാനെ അശ്ലീല വീഡിയോക്ക് അടിമ; മൃതദേഹം എങ്ങനെ നശിപ്പിക്കാമെന്ന് ഗൂഗിളില്‍ തിരഞ്ഞു; മുടി കണ്ട് സഹോദരി ബോധം കെട്ടുവീണു

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നും പ്രതി ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്

മുംബൈ: മുംബൈയില്‍ ലിവിങ് പാര്‍ട്ണറായ മനോജ് സാനെ കൊലപ്പെടുത്തിയ യുവതി സരസ്വതി വൈദ്യയുടെ മുടി കണ്ട് സഹോദരി ബോധരഹിതയായി. സരസ്വതിയുടെ നീണ്ട മുടി മുറിച്ച് ഫ്‌ലാറ്റിലെ അടുക്കളയിലെ പ്ലാറ്റ്‌ഫോമില്‍ പ്രതി മനോജ് സാനെ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

ഇതിന്റെ ഫോട്ടോ വസായ് വിരാര്‍ പൊലീസ് കാണിച്ചപ്പോഴാണ് സഹോദരി വികാരവിവശയായി ബോധരഹിതയായത്. അന്വേഷണത്തില്‍ സരസ്വതിക്ക് നാലു സഹോദരിമാരുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ മൂന്നുപേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രതി മനോജ് സാനെ അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ നിരന്തരം പോണ്‍ വീഡിയോകള്‍ കണ്ടിരുന്നു. മറന്നുപോകാതിരിക്കാനായി ഏതാനും അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകള്‍ കടലാസില്‍ എഴുതി വെച്ചിരുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

മനോജ് സാനെയെ ദിവസവും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ഇയാള്‍ മൊഴി മാറ്റുകയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ ഫോട്ടോ എടുത്തു. മൃതദേഹം എങ്ങനെ തെളിവില്ലാതെ നശിപ്പിക്കാമെന്ന് ഗുഗിളില്‍ തിരഞ്ഞുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നും പ്രതി ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്. വീടിന് സമീപത്തെ കടയില്‍ നിന്നും ഇയാള്‍ അഞ്ചു കുപ്പി നീല്‍ഗിരി ഓയിലും വാങ്ങിയിരുന്നു. കൊലപാതക ഉദ്ദേശം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാനായി കൊല്ലപ്പെട്ട സരസ്വതിയുടെ സഹോദരിമാര്‍ക്കൊപ്പമിരുത്തി മനോജ് സാനെയെ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നു.

സരസ്വതിയുടെ മൃതദേഹം വെട്ടിമുറിക്കാനായി തടി മുറിക്കുന്ന ഇലക്ട്രിക് വുഡ് കട്ടര്‍ സമീപത്തെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നാണ് പ്രതി വാങ്ങിയത്. മൃതദേഹം മുറിക്കുന്നതിനിടെ കട്ടറിന്റെ ചെയിന് കേടു സംഭവിച്ചു. തുടര്‍ന്ന് വാങ്ങിയ കടയില്‍ തന്നെ റിപ്പയര്‍ ചെയ്യാന്‍ നല്‍കി. കഴുകി വൃത്തിയാക്കി ഒരു സംശയവും തോന്നാത്ത തരത്തിലാണ് കട്ടര്‍ കടയില്‍ നല്‍കിയതെന്നും പൊലീസ് പറഞ്ഞു. 

സരസ്വതിയെ ബോറിവാലിയിലെ ഒരു ക്ഷേത്ത്രതില്‍ വെച്ച് വിവാഹം കഴിച്ചിരുന്നതായി മനോജ് സാനെ സമ്മതിച്ചു. പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇക്കാര്യം മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. വിവാഹ കര്‍മ്മം നടത്തിയ പൂജാരിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. വിവാഹത്തില്‍ സാക്ഷികളായി പങ്കെടുത്തവര്‍ ആരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com