ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മന്ത്രിയും എംപിയും തമ്മില്‍ ഏറ്റുമുട്ടി. ഡിഎംകെ മന്ത്രി രാജകണ്ണപ്പനും മുസ്‌ലിം ലീഗ് എംപി നവാസ് ഖനിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇടപെടാന്‍ ശ്രമിച്ച ജില്ലാ കലക്ടറെ തള്ളി താഴെയിട്ടു. സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയികളായ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം.
എംപി എത്തും മുന്‍പ് മന്ത്രിയുടെ ആവശ്യപ്രകാരം അവാര്‍ഡ് ദാനം ആരംഭിച്ചതാണ് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രിയും ജില്ലാ കലക്ടറും എത്തിയതോടെ നേരത്തെ തീരുമാനിച്ച സമയത്തിന് മുന്‍പു തന്നെ പരിപാടി തുടങ്ങി. ഇതോടെ എംപി കുപിതനായി.
ജില്ലാ കലക്ടര്‍ വിഷ്ണു ചന്ദ്രനെതിരെ എംപി നവാസ് ഖനി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. കലക്ടറെ തള്ളിയിട്ട ആള്‍ക്കെതിരെയും കേസെടുത്തു. വിഷയത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. 'ഡിഎംകെ മന്ത്രിയും മുസ്‌ലിം ലീഗ് എംപിയും തമ്മില്‍ പൊതു സ്ഥലത്തു വച്ചുണ്ടായ വാക്കേറ്റം തണുപ്പിക്കാനെത്തിയ ജില്ലാ കലക്ടറെ തള്ളിയിട്ടു. എല്ലാത്തരത്തിലും ഡിഎംകെ ഭരണം ജനാധിപത്യവിരുദ്ധമാണ്'-അണ്ണാമലൈ ട്വീറ്റ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ ചുട്ടുപൊള്ളി ഉത്തരേന്ത്യ, ബിഹാറിലും യുപിയിലും മരണം 98 ആയി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ