മുംബൈ: മഹാരാഷ്ട്രയില്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ചതിന് പിന്നാലെ 17കാരി കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി. വാട്‌സ്ആപ്പിലൂടെ സഹോദരന് വോയ്‌സ് മെസേജ് അയച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി വ്യാജ കഥ ചമച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടാന്‍ പെണ്‍കുട്ടി കള്ളക്കഥ പറഞ്ഞതാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
പാല്‍ഘര്‍ വിരാര്‍ ഏരിയയിലാണ് സംഭവം. കമ്പനിയില്‍ ഹൗസ് കീപ്പിങ് സെക്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ജോലിക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് സഹോദരന് പെണ്‍കുട്ടി വോയ്‌സ് മെസേജ് അയച്ചത്. തന്നെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു മെസേജിലെ ഉള്ളടക്കം.
ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിന് വരെ രൂപം നല്‍കി. അന്വേഷണത്തില്‍ വിമാനത്തിലാണ് കാമുകനൊപ്പം പെണ്‍കുട്ടി കൊല്‍ക്കത്തയിലേക്ക് പോയത് എന്ന് കണ്ടെത്തി. ഇരുവരെയും കണ്ടെത്തുന്നതിന് പൊലീസ് സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ