അനുകൂലമായ വിധി പുറപ്പെടുവിച്ചില്ല: ജഡ്ജിയെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ഹര്‍ജി, ഒടുവില്‍ കോടതിയലക്ഷ്യത്തിന് തടവ് ശിക്ഷ
ന്യൂഡല്‍ഹി: ഹര്‍ജി തള്ളി വിധി പ്രസ്താവിച്ച ജഡ്ജിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചയാള്‍ക്ക് ആറ് മാസം തടവ്. ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. അപകീര്‍ത്തിപരവും രാജ്യദ്രോഹവുമായ തീരുമാനം കൊക്കൊണ്ടുവെന്ന് ആരോപിച്ച് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്ത വ്യക്തിക്കാണ് കോടതിയലക്ഷ്യത്തിന് ശിക്ഷ വിധിച്ചത്.
ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ അടിസ്ഥാനരഹിതവും വിചിത്രവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും സിറ്റിങ് ജഡ്ജിയെ പിശാചിനോട് ഉപമിച്ചതിനുമാണ് കോടതി നടപടി. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് അധ്യക്ഷനായ ബെഞ്ച് നരേഷ് ശര്‍മ്മ എന്നയാള്‍ക്കെതിരെ 2000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. നരേഷ് ശര്‍മയെ ഇന്ന് തന്നെ തീഹാര്‍ ജയിലിലേക്ക് മാറ്റും. 1971-ലെ കോടതിയലക്ഷ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.
യൂണിയന്‍ ഓഫ് ഇന്ത്യ, ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, ബംഗളൂരു പൊലീസ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, എന്നിവരെ ഉടന്‍ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ പത്താന്‍കോട്ട് നിവാസിയായ നരേഷ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയലക്ഷ്യ കേസ്. സിംഗിള്‍ ബെഞ്ചിനെതിരെ അപകീര്‍ത്തിപരമായ ഭാഷയാണ് ഹര്‍ജിക്കാരന്‍ ഉപയോഗിച്ചതെന്നും നീതിപീഠത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുറ്റകരമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, വിചാരണ വേളയില്‍, സിംഗിള്‍ ജഡ്ജിക്കെതിരെയും സര്‍ക്കാരിനെതിരെയും ജുഡീഷ്യറിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹര്‍ജിക്കാരന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തന്റെ നിലപാടില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ