'ഞാന്‍ ജീവനോടെയുണ്ട്', സ്വന്തം കൊലക്കേസ് പരിഗണിക്കുന്നതിനിടെ 11കാരന്‍ കോടതിയില്‍; നാടകീയ രംഗങ്ങള്‍ 

പ്രത്യേക അനുമതി ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രത്യേക അനുമതി ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. 11കാരന്റെ കൊലപാതക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, കൊലപാതക കേസ് വ്യാജമാണെന്ന് പറഞ്ഞ് 11കാരന്‍ തന്നെ കോടതിയില്‍ നേരിട്ട് ഹാജരായി. താന്‍ ജീവിച്ചിരിക്കുന്നതായും മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസില്‍ കുടുക്കാന്‍ അച്ഛന്‍ വ്യാജമായി സൃഷ്ടിച്ചതാണ് തന്റെ കൊലപാതകമെന്നും പിലിബിത്ത് സ്വദേശിയായ 11കാരന്‍ കോടതിയെ ബോധിപ്പിച്ചു.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കുട്ടിയുടെ അച്ഛന്‍ മുത്തച്ഛനും അമ്മാവന്മാര്‍ക്കുമെതിരെ കൊലപാതക കേസ് ഫയല്‍ ചെയ്തത്. തന്റെ മകനായ 11കാരനെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി എന്നതാണ് കേസ്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുത്തച്ഛനും അമ്മാവന്മാരും അലഹാബാദ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വിജയിക്കാന്‍ മുത്തച്ഛനും അമ്മാവന്മാരും കുട്ടി ജീവിച്ചിരിക്കുന്നുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ 11കാരനെ നേരിട്ട് കോടതിയില്‍ എത്തിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹര്‍ജിക്കാര്‍ക്കെതിരെ മറ്റു നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. കൂടാതെ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പിലിബിത്ത് എസ്പിക്കും ന്യൂരിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും നോട്ടീസ് അയച്ചു.

2013 മുതല്‍ അമ്മയുടെ അച്ഛനൊപ്പമാണ് (മുത്തച്ഛന്‍) കുട്ടി കഴിയുന്നത്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് കുട്ടി മുത്തച്ഛനൊപ്പം താമസമാക്കിയത്. കൂടുതല്‍ സ്ത്രീധനം ചോദിച്ചായിരുന്നു മര്‍ദ്ദനം. 2010ലായിരുന്നു ഇരുവരുടെയും വിവാഹം. മര്‍ദ്ദനത്തെ തുടര്‍ന്നുള്ള പരിക്കുകള്‍ മൂലം 2013ല്‍ കുട്ടിയുടെ അമ്മ മരിച്ചതായി കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

അമ്മ മരിച്ചതിന് പിന്നാലെ മുത്തച്ഛന്‍ അച്ഛനെതിരെ കേസ് കൊടുത്തു. അതിനിടെ കുട്ടിയെ തന്നോടൊപ്പം വിടണമെന്ന് പറഞ്ഞ് അച്ഛന്‍ മുത്തച്ഛനുമായി
വഴക്കായി. വഴക്ക് നിയമയുദ്ധത്തിലേക്ക് വരെ കടന്നു. ഇരുവിഭാഗവും പരസ്പരം കേസ് കൊടുക്കുന്ന സ്ഥിതി വരെയായി.അതിനിടെയാണ് തന്റെ മകനായ 11കാരനെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് പറഞ്ഞ് അച്ഛന്‍ കേസ് കൊടുത്തതെന്നും കുട്ടിയുടെ അഭിഭാഷകന്‍ കുല്‍ദീപ് ജൗഹരി കോടതിയില്‍ പറഞ്ഞു. തുടര്‍വാദങ്ങള്‍ക്കായി കേസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിവെച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com