ന്യൂഡൽഹി: സ്വന്തം ലോക റെക്കോർഡ് ഭേദിച്ച് അയോധ്യയിലെ ദീപോത്സവം. മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങളാൽ ശനിയാഴ്‌ച അയോധ്യയിൽ ദീപാങ്കുരമായി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി. 50 രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ചടങ്ങിനെത്തി. സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി ദീപങ്ങൾ ഒരുക്കി.
2017-ൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് അയോധ്യയിൽ ദീപോത്സവം ആരംഭിക്കുന്നത്. 2017ൽ ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020- ൽ ആറ് ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ ഒൻപത് ലക്ഷത്തിലേറെയും കത്തിച്ചു. കഴിഞ്ഞ വര്‍ഷം 20,000 വളണ്ടിയര്‍മാര്‍ 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. ഇത്തവണ ഈ റെക്കോർഡാണ് ഭേദിച്ചിരിക്കുന്നത്.
ദീപോത്സവത്തിൽ നേരിട്ടെത്താതെ ദീപം തെളിയിക്കാൻ ഇത്തവണ ‘ഹോളി അയോധ്യ’ മൊബൈൽ ആപ്പ് വഴിയും സൗകര്യമൊരുക്കി. 101 രൂപ (ഒരു ദീപം) മുതൽ 1100 രൂപ (51 ദീപം) വരെയുള്ള പാക്കേജുകളാണുണ്ടായിരുന്നത്. ഓൺലൈനായി പണമടയ്ക്കുമ്പോൾ അവരുടെ പേരിൽ ദീപം തെളിയിക്കുന്നതാണ് സംവിധാനം. പാക്കേജനുസരിച്ച് ചെരാത്, ക്ഷേത്രപ്രസാദം, രാമക്ഷേത്രമാതൃക, സരയൂതീർഥം എന്നിവയും ഭക്തർക്ക് ലഭ്യമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ