ദമ്പതികള്‍ തമ്മില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി; ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്
ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി താഴെയിറക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കേണ്ടതുണ്ട് എന്ന് പൈലറ്റ് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജര്‍മ്മന്‍ സ്വദേശിയും തായ്‌ലന്‍ഡ് സ്വദേശിനിയായ ഭാര്യയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നത്. വിമാനത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള വഴക്ക് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് അടിയന്തരമായി വിമാനം താഴെയിറക്കുന്നതിന് ഡല്‍ഹി വിമാനത്താവള അധികൃതരോട് ലുഫ്താന്‍സ വിമാനം അനുമതി തേടി. ആദ്യം പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്യുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഭര്‍ത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ജര്‍മന്‍ സ്വദേശി മാപ്പ് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് ജര്‍മന്‍ എംബസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ