ഡെറാഡൂണ്‍: സില്‍ക്യാര തുരങ്കത്തില്‍ നിന്നും 17 ദിവസത്തിനു ശേഷം രക്ഷപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 41 തൊഴിലാളികളുടെ കുടുംബത്തിനും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.
ഇതുസംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കി. കൂടാതെ തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലെത്തുന്നതു വരെയുള്ള ചികിത്സയും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നന്ദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് ആരാഞ്ഞിരുന്നു. വളരെ ശ്രമകരമായ ദൗത്യമാണ് നമ്മള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇതിന് കരുത്തും മാര്‍ഗനിര്‍ദേശവും നല്‍കിയ പ്രധാനമന്ത്രിയും, അന്താരാഷ്ട്ര വിദഗ്ധര്‍ അടക്കം എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായും ധാമി പറഞ്ഞു. സില്‍ക്യാര ടണല്‍ നിര്‍മ്മാണത്തിനിടെ നവംബര്‍ 12 നാണ് 41 തൊഴിലാളികള്‍ തുരങ്കം ഇടിഞ്ഞ് ടണലിനുള്ളില്‍ കുടുങ്ങിയത്. 17 ദിവസത്തിന് ശേഷം ഇന്നലെയാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ