ബംഗലൂരു: ബിജെപി ബന്ധത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യം തുടരാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയെന്നും കുമാരസ്വാമി പറഞ്ഞു.
ബിജെപി ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. എല്ലാ ജെഡിഎസ് എംഎല്‍എമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നതായും കുമാരസ്വാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം ജെഡിഎസിന്റെ ബിജെപി ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംസ്ഥാന നേതൃയോഗം തീരുമാനിക്കും. ഇതിനായി ഈ മാസം ഏഴിന് സംസ്ഥാന നിര്‍വാഹക സമിതി വിളിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫില്‍ തുടരാനാകില്ലെന്ന് സിപിഎം ജെഡിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനതാദള്‍ എസ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ചിരുന്നു. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരാണ് കേരള ഘടകത്തിന്റെ അതൃപ്തി അറിയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ