ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബര്‍ പത്തിനകം പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ തുടരുകയാണ്. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും കൂടുതലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.
കാനഡയിലുള്ള നയതന്ത്രജ്ഞരുടെ കണക്കുകള്‍ക്ക് ആനുപാതികമായി മാത്രം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇരുരാജ്യങ്ങളുടേയും ബന്ധം വഷളായത്. അസംബന്ധമായ ആരോപണമാണെന്ന് വ്യക്തമാക്കി ഇന്ത്യ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും ഓരോ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയാണുണ്ടായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ