കല്യാണം കഴിഞ്ഞ് പിറ്റേന്ന് പണവും സ്വര്‍ണാഭരണങ്ങളുമായി വധു മുങ്ങി; അന്വേഷണം 

ഹരിയാനയില്‍ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരലക്ഷം രൂപയുടെ പണവും സ്വര്‍ണാഭരണങ്ങളുമായി വരന്റെ വീട്ടില്‍ നിന്ന് വധു മുങ്ങിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഹരിയാനയില്‍ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരലക്ഷം രൂപയുടെ പണവും സ്വര്‍ണാഭരണങ്ങളുമായി വരന്റെ വീട്ടില്‍ നിന്ന് വധു മുങ്ങിയതായി പരാതി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിലാസ്പൂരിലാണ് സംഭവം.ഇളയ മകന്‍ വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് അശോക് കുമാറിന്റെ പരാതിയില്‍ പറയുന്നു. തന്റെ മകന് യോജിച്ച പെണ്‍കുട്ടിയെ കിട്ടുന്നതിന് ബന്ധുക്കളോടും പരിചയക്കാരോടും അന്വേഷിക്കാന്‍ അശോക് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പരിചയക്കാരനായ മനീഷ് പരിചയപ്പെടുത്തിയ മഞ്ജുവും പ്രീതിയും മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

വിവാഹത്തിന് മകന് യോജിച്ച പെണ്‍കുട്ടിയെ തനിക്ക് അറിയാമെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചുറ്റുപാടില്‍ നിന്നാണ് പെണ്‍കുട്ടി വരുന്നത്. അതുകൊണ്ട് സ്ത്രീധനം ഒന്നും നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ തനിക്കും കുടുംബത്തിനും സ്ത്രീധനം ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കല്യാണ ചെലവിനായി വധു പ്രീതിയ്ക്ക് ഒരു ലക്ഷം രൂപയും വിവാഹ വസ്ത്രങ്ങളും വാങ്ങി നല്‍കി. തുടര്‍ന്ന് കല്യാണത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം സ്വര്‍ണവും പണവുമായി മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

കല്യാണ ദിവസം രാത്രി മുഴുവന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ മകന്‍ ജോലിക്ക് പോയി. എന്നാല്‍ പ്രീതിയെ കാണാനില്ലായിരുന്നുവെന്നും കുമാറിന്റെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് ഒന്നരലക്ഷം രൂപയുടെ പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇക്കാര്യം മഞ്ജുവിനെ വിളിച്ച് അറിയിച്ചപ്പോള്‍ പ്രീതിയെ ബന്ധപ്പെട്ട് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കാമെന്നാണ് ഉറപ്പുനല്‍കിയത്. എന്നാല്‍ മഞ്ജുവിന്റെ കൂട്ടാളിയെ വിളിച്ചപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com