ഭാവി പ്രധാനമന്ത്രി എന്നത് നടക്കാത്ത മോഹം; യുപി ജനത പോലും തള്ളിക്കളഞ്ഞു: വിവാദ പോസ്റ്ററിൽ ബിജെപി

മധ്യപ്രദേശിൽ സീറ്റിനെ ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പോരടിക്കുകയാണ്
അഖിലേഷിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ/ എഎൻഐ
അഖിലേഷിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ/ എഎൻഐ

ലഖ്നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററിനെ പരിഹസിച്ച് ബിജെപി രം​ഗത്ത്. ഭാവി പ്രധാനമന്ത്രി എന്നത് നടക്കാത്ത മോഹമാണെന്ന് ബിജെപി വക്താവ് അവനീഷ് ത്യാഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ജനത അഖിലേഷിനെ മൊത്തത്തില്‍ തള്ളിക്കളഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും അടിത്തറയില്ല. 

സഖ്യകക്ഷികള്‍ നിരന്തരമായി അഖിലേഷ് യാദവിനെ വിട്ടുപോകുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഭാവി പ്രധാനമന്ത്രി എന്നത് നടക്കാത്ത മോഹമാണ്. അതൊരിക്കലും വെളിച്ചം കാണാന്‍ പോകുന്നില്ലെന്നും അവനീഷ് ത്യാഗി പറഞ്ഞു. പ്രധാനമന്ത്രി പദത്തിൽ ഇപ്പോൾ ഒഴിവൊന്നും ഇല്ലെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. 

ഇന്ത്യ മുന്നണി എന്നത് ഒരു അപൂർവ സഖ്യമാണ്. അതിന് ദൗത്യവും കാഴ്ചപ്പാടും ഇല്ല, ആശയക്കുഴപ്പവും വൈരുദ്ധ്യവും അതിമോഹവും മാത്രമേ ഉള്ളൂ. മധ്യപ്രദേശിൽ സീറ്റിനെ ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പോരടിക്കുകയാണ്. അതിനിടെയാണ് ഒഴിവില്ലാത്ത പ്രധാനമന്ത്രി പദത്തിനായി രം​ഗത്തെത്തിയിട്ടുള്ളത്. 

കോൺ​ഗ്രസ് രാഹുൽ ​ഗാന്ധിയെയും, തൃണമൂൽ കോൺഗ്രസ് മമത ബാനർജിയേും, ജനതാദൾ യു നിതീഷ് കുമാറിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നു. ഇതിനിടെയാണ് അഖിലേഷ് യാദവിന്റെ വരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ സഖ്യത്തിൽ അവർക്ക് എത്ര പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ഉണ്ടാകും? ഒരു നയവുമില്ല, വടക്ക് നിന്ന് തെക്ക് വരെ അവർ പരസ്പരം പോരടിക്കുക മാത്രമാണ് ചെയ്യുന്നത്. ഷെഹ്സാദ് പൂനെവാല പറഞ്ഞു

ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും തലവൻമാർ, തങ്ങളെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി കാണുന്നവരാണെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ 18 ഓളം പ്രധാനമന്ത്രിപദ മോഹികളാണുള്ളതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചൗ​ഗ് പറഞ്ഞു. അരവിന്ദ് കെജരിവാളും ചന്ദ്രശേഖർ റാവുവും സ്റ്റാലിനും വരെ പ്രധാനമന്ത്രിയാകാൻ ആ​ഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com