‘മണിപ്പുർ സർക്കാർ മെയ്തിക്കൊപ്പം’: വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പേരിൽ എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസ്

സംസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാനാണ് എഡിറ്റേഴ്സ് ​ഗിൽഡ് അം​ഗങ്ങൾ ശ്രമിച്ചതെന്ന് എഫ്ഐആറിൽ കുറ്റപ്പെടുത്തുന്നു
ഫയൽചിത്രം
ഫയൽചിത്രം

ഇംഫാൽ:  മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പേരിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയ്ക്കെതിരെ കേസെടുത്തു. റിപ്പോർട്ട് തയാറാക്കിയ സമിതിയിലെ മൂന്ന് അം​ഗങ്ങൾക്കെതിരെയാണ് മണിപ്പൂർ പൊലീസ് കേസെടുത്തത്. സംസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാനാണ് എഡിറ്റേഴ്സ് ​ഗിൽഡ് അം​ഗങ്ങൾ ശ്രമിച്ചതെന്ന് എഫ്ഐആറിൽ കുറ്റപ്പെടുത്തുന്നു. 

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ, ചില വിഭാഗങ്ങളെ മാത്രം കണ്ട് ഒരു നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. ഇംഫാലിലെ സാമൂഹികപ്രവർത്തകൻ എൻ ശരത് സിങ് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഓഗസ്റ്റ് 7 മുതൽ 10 വരെ മണിപ്പുർ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ മുതിർന്ന മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപുർ, ഭരത് ഭൂഷൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സമിതിയുടെ റിപ്പോർട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്പോൺസേർഡും’ ആണെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നു. മണിപ്പുർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്തി വിഭാഗത്തിനൊപ്പം നിന്നെന്നാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ. 

കലാപവുമായി ബന്ധപ്പെട്ട് ഇംഫാലിലെ പത്രങ്ങൾ ഒട്ടേറെ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചതായും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയത്. ഇംഫാലിലെ മാധ്യമങ്ങൾ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com