തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്രമോദി തന്നെ അധികാരം നിലനിര്‍ത്തുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍. പ്രതിപക്ഷം തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്.
പ്രതിപക്ഷത്തിന്റെ പുതിയ സഖ്യമായ ഇന്ത്യ മുന്നണി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. പല തരത്തില്‍പ്പെട്ട ആളുകളെ ഒരുമിച്ചു കൊണ്ടുപോകുക കഠിനമായ ദൗത്യമായിരിക്കും. ശരദ് പവാറിന് ഒരുപക്ഷെ, ആളുകളെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നും ടികെഎ നായര്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നു പറഞ്ഞാല്‍, തുല്യമല്ലാത്ത പോരാട്ടമാകും. രാഹുല്‍ ഇപ്പോഴും വികസിച്ചു വന്നുകൊണ്ടിരിക്കുന്ന നേതാവാണ്. രാഹുല്‍ ഗാന്ധി കൂടുതല്‍ മികച്ച നേതാവായി മാറിയാലും പ്രതിപക്ഷ ഗ്രൂപ്പിന്റെ ഘടന കണക്കിലെടുക്കുമ്പോള്‍, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ചില നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാന കാര്യം. കൂടുതല്‍ റോഡുകളും റെയില്‍വേ ലൈനുകളും വന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ആശയവിനിമയക്കാരനാണ് അദ്ദേഹം. ജനാധിപത്യത്തില്‍ അതൊരു വലിയ പ്ലസ് പോയിന്റാണ്. എന്നാല്‍ എന്താണ് ആശയവിനിമയം നടത്തുന്നത് എന്നത് വേറെ കാര്യമെന്ന് ടികെഎ നായര്‍ പറഞ്ഞു.
രാവിലെ 10 മണിക്ക് ഒരു യാഗമോ ഹോമമോ നടത്തുകയാണെങ്കില്‍ അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞു കാണുന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ കൈ പിടിച്ചു നില്‍ക്കുന്നതായിരിക്കും. മോദിയെ രണ്ടു വട്ടം ജനങ്ങള്‍ തെരഞ്ഞെടുത്തു. മൂന്നാം വട്ടവും മോദി തന്നെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മോദി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ടികെഎ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ