ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സോം പ്രകാശിന് സീറ്റ് നിഷേധിച്ച് ബിജെപി. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സീറ്റില്‍ നിന്നാണ് സോംപ്രകാശ് കഴിഞ്ഞ തവണ വിജയിച്ചത്. സോം പ്രകാശിന് പകരം, ഭാര്യ അനിത സോംപ്രകാശിനാണ് ഇത്തവണ സീറ്റ് നല്‍കിയത്.
മണ്ഡലത്തില്‍ തിരിച്ചടിയായേക്കാമെന്ന ഭയമാണ്, സോം പ്രകാശിന്റെ ഭാര്യയ്ക്ക് പകരം സീറ്റ് നല്‍കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ സത്താറയില്‍ മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ പിന്‍മുറക്കാരനായ ഉദയന്‍രാജെ ഭോസാലെയെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍ ഐഎഎസ് ഓഫീസര്‍ പറമ്പല്‍ കൗര്‍ സിദ്ദുവാണ് ഭട്ടിൻഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. അകാലിദളുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തിയിരുന്ന സിദ്ദു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഖദൂര്‍ മണ്ഡലത്തില്‍ മഞ്ജിത്ത് സിങ് മന്നയാണ് സ്ഥാനാര്‍ത്ഥി.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിശ്വദീപ് സിങ്ങിനെയും ഡിയോറിയയില്‍ ശശാങ്ക് മണി ത്രിപാഠിയെയും സ്ഥാനാര്‍ത്ഥികളാക്കി. ഈ രണ്ട് സീറ്റുകളില്‍ നിന്നും സിറ്റിങ്ങ് എംപിമാരെ ഒഴിവാക്കി.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ അഭിജിത് ദാസ് ബോബിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. മമത ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയാണ് എതിരാളി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ 12-ാം സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.
ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 21 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടികയും പാര്‍ട്ടി പുറത്തിറക്കി. മുന്‍ മന്ത്രി ദിലീപ് റേ റൂര്‍ക്കേലയില്‍ നിന്ന് ജനവിധി തേടും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ 133 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ