ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി നൽകിയ അമ്മയ്ക്ക് തടവുശിക്ഷ. അഞ്ചുവർഷം തടവിനാണ് ചെന്നൈ പോക്‌സോ കോടതി ശിക്ഷിച്ചത്. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് കുട്ടിയുടെ അമ്മയായ മധ്യവയസ്‌കയെ ശിക്ഷിച്ചത്.
തടവുശിക്ഷയ്ക്ക് പുറമേ, ആറായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആറുവര്‍ഷം മുമ്പാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നല്‍കിയത്. തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി കേസ് പരിഗണിച്ചതോടെയാണ് പരാതിക്കാരി സമര്‍പ്പിച്ച ലാബ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ലാബ് അസിസ്റ്റന്റായി സ്ത്രീ ജോലിചെയ്തിരുന്ന ലാബിന്റെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതെന്നും തെളിഞ്ഞു.
മകളും അമ്മയ്ക്കെതിരെ കോടതിയിൽ മൊഴി നൽകി. കുടുംബകോടതിയില്‍ ദമ്പതിമാരുടെ വിവാഹമോചന കേസ് നിലവിലുണ്ടെന്നും വ്യക്തമായിരുന്നു. ഇതേത്തുടർന്ന് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ