ന്യൂഡല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളായ മൂന്നുപേര്‍ ഡല്‍ഹിയില്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. മയക്കു മരുന്ന് നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് സംഘം വലയിലായത്.
മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒരു തമിഴ് സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് പിടിയിലായവരില്‍ നിന്നും എന്‍സിബിക്ക് ലഭിച്ച വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ലഹരിമരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഎഫെഡ്രിന്‍ പിടിച്ചെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിന്തറ്റിക് ലഹരിമരുന്നായ മെത്താഫെറ്റാമിൻ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് സ്യൂഡോഎഫെഡ്രിൻ. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്ന് കടല്‍,വ്യോമ മാര്‍ഗമാണ് ഇവര്‍ രാസവസ്തു കടത്തിയിരുന്നത്. കോക്കനട്ട് പൗഡർ, ഹെല്‍ത്ത് മിക്‌സ് പൗഡര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അയയ്ക്കുന്നതിന്‍റെ മറവിലായിരുന്നു മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്.
മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുകള്‍ വന്‍തോതില്‍ തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നതായി ന്യൂസിലാന്‍ഡ് കസ്റ്റംസും ഓസ്‌ട്രേലിയന്‍ പൊലീസും നേരത്തെ എന്‍സിബിയെ അറിയിച്ചിരുന്നു. ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്യാൻ പടിഞ്ഞാറൻ ഡൽഹിയിലെ ബസായ് ദാരാപുരിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്യൂഡോഎഫെഡ്രിനാണ് പിടികൂടിയത്. ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഒരു കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഎഫെഡ്രിൻ വിൽക്കുന്നത്.
മൂന്നുവര്‍ഷത്തിനിടെ ഏകദേശം 45 തവണ മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയതായി പിടിയിലായവർ എൻസിബിക്ക് മൊഴി നൽകി. അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഎഫെഡ്രിനാണ് ഇത്തരത്തില്‍ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികള്‍ മൊഴി നൽകി. നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് സംഘത്തെ അധികൃതര്‍ വലയിലാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ