ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ഒപ്പ് ശേഖരണം നടത്താനുള്ള ഡിഎംകെ നീക്കം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇന്നത്തെ കാലത്ത് കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും നീറ്റ് പരീക്ഷയ്‌ക്കെതിരെയുള്ള പ്രതിഷേധം അവരെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഡിഎംകെയുടെ സമരം കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടിയായ ദേശീയ മക്കള്‍ ശക്തി കച്ചിയുടെ പ്രസിഡന്റ് എംഎല്‍ രവിയാണ് ഡിഎംകെ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ എഴുതുന്ന കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
പുതിയ കാലഘട്ടത്തിലെ കുട്ടികള്‍ അറിവുള്ളവര്‍ ആണെന്നും അവര്‍ക്ക് എല്ലാം മനസിലാക്കാന്‍ കഴിവുള്ളവരാണെന്നും കോടതി പരാമര്‍ശിച്ചു. പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാം. ഇത് ഒന്നും വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ