ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്കും ബിജെപിക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. ആകാശത്തിലും സമുദ്രത്തിന് അടിയിലും പോകുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനാഹ്വാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആർഎസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര. സമാധാനാഹ്വാനവുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽനിന്ന് തുടങ്ങുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജൂൺ 29നു ശേഷം മണിപ്പുർ യഥാർഥ മണിപ്പൂരല്ല. മണിപ്പൂർ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വരെ വിദ്വേഷം പടർന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് നഷ്ടം സംഭവിച്ചു. എന്നാൽ ഇതുവരെ ജനങ്ങളുടെ കണ്ണീരകറ്റാൻ, കൈകൾ ചേർത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂർ. ബിജെപിയുടെ കാഴ്ചപ്പാടിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പൂരെന്നും രാഹുൽഗാന്ധി പറഞ്ഞു. മോദിക്ക് ഏകാധിപത്യ മനോഭാവമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിൽ നിന്നും ഭാരജ് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ