കാമുകനുമായി വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹം, ജോത്സ്യന്റെ സഹായം തേടി ഇന്റര്‍നെറ്റില്‍ പരതി; യുവതിയുടെ 8.2 ലക്ഷം നഷ്ടപ്പെട്ടു

പ്രശ്‌നങ്ങള്‍ തീര്‍ത്ത് കാമുകനുമായി വീണ്ടും ഒന്നിക്കുന്നതിന് ജോത്സ്യന്റെ സഹായം തേടി ഇന്റര്‍നെറ്റില്‍ പരതിയ 25കാരിക്ക് എട്ടരലക്ഷം രൂപ നഷ്ടമായതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പ്രശ്‌നങ്ങള്‍ തീര്‍ത്ത് കാമുകനുമായി വീണ്ടും ഒന്നിക്കുന്നതിന് ജോത്സ്യന്റെ സഹായം തേടി ഇന്റര്‍നെറ്റില്‍ പരതിയ 25കാരിക്ക് എട്ടരലക്ഷം രൂപ നഷ്ടമായതായി പരാതി. അനുയോജ്യനായ ജോത്സ്യനെ ലഭിക്കാന്‍ ഇന്റര്‍നെറ്റില്‍ പരതി, ലഭിച്ച നമ്പറില്‍ വിളിച്ച 25കാരിക്ക് ആണ് പണം നഷ്ടമായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോത്സ്യന്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. ജോത്സ്യന്‍ എന്ന വ്യാജേന യുവതിയെ സമീപിച്ച അഹമ്മദ്, സഹായികള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അടുത്തിടെ 25കാരി കാമുകനുമായി വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ കാമുകനുമായി വീണ്ടും ഒന്നിക്കണമെന്ന് യുവതി ആഗ്രഹിച്ചിരുന്നതായി പൊലീസ് പറയുന്നു.

തുടര്‍ന്നാണ് പ്രശ്‌നം തീര്‍ക്കാന്‍ ജോത്സ്യനെ അന്വേഷിച്ച് ഇന്റര്‍നെറ്റില്‍ പരതിയത്. തുടര്‍ന്ന് ലഭിച്ച നമ്പറില്‍ അഹമ്മദിനെ വിളിക്കുകയായിരുന്നു. യുവതിക്കെതിരെ ആരോ കൂടോത്രം ചെയ്തത് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് അഹമ്മദ് പറഞ്ഞത്. അഹമ്മദ് പറഞ്ഞത് അനുസരിച്ച് യുവതി, അവരുടെയും കൂട്ടുകാരുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് ദക്ഷിണയായി 501 രൂപ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു.

കാമുകന്റെയും കുടുംബത്തിന്റെയും മനസ് മാറ്റുന്നതിന് കൂടോത്രം നടത്താമെന്ന് അഹമ്മദ് വാഗ്ദാനം നല്‍കി. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെ കാമുകന്റെ കുടുംബം എതിര്‍ക്കാതിരിക്കാന്‍ കൂടോത്രം ചെയ്യുന്നതിന് 2.4 ലക്ഷം രൂപ അഹമ്മദ് ആവശ്യപ്പെട്ടു. യുവതി ആവശ്യപ്പെട്ട തുക പണമായി നല്‍കി. ഇതിന് പിന്നാലെ 1.7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പണം നല്‍കുന്നത് അവസാനിപ്പിച്ചു. 

ഇതിന് പിന്നാലെ യുവതിയുടെ ചിത്രങ്ങള്‍ കാണിച്ച് അഹമ്മദ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു. ഭീഷണി സഹിക്കാന്‍ വയ്യാതെയായതോടെ വീണ്ടും ലക്ഷങ്ങള്‍ കൊടുത്തു. ഒടുവില്‍ യുവതി പരാതി നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ യുവതി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കൂടോത്രം നടത്തിയത് എന്നാണ് അഹമ്മദ് നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com