ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുക്കില്ല. അയോധ്യയില്‍ കനത്ത ശൈത്യം തുടരുന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഡ്വാനി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യ ക്ഷേത്രത്തിനായുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് അഡ്വാനി.
96കാരനായ അഡ്വാനി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് നേരത്തെ തന്നെ രാമ മന്ദിര്‍ ട്രസ്റ്റ് പറഞ്ഞിരുന്നു. അഡ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിന് എത്തേണ്ടെന്ന് അറിയിച്ചെന്നും ഇരുവരും അത് അംഗീകരിച്ചെന്നുമാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ മാസം എല്‍കെ അഡ്വാനി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അറിയിക്കുകയായിരുന്നു. ഡിസംബറിലാണ് വിഎച്ച്പി അഡ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ചടങ്ങിലേക്ക് ക്ഷണിച്ചത്.
കനത്ത തണുപ്പാണ് അയോധ്യയില്‍ അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ 100 മുതല്‍ 400 വരെയാണ് അയോധ്യയിലെ കാഴ്ചപരിധി. ആറ് മുതല്‍ 8 ഡിഗ്രി വരെയാണ് അയോധ്യയിലെ കുറഞ്ഞ താപനില. 15 മുതല്‍ 17 വരെയാണ് കൂടിയ താരനിലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ