21 ശതമാനം സിറ്റിങ്ങ് എംപിമാരും പുറത്ത്; പുതുമുഖങ്ങളെ അണിനിരത്തി ബിജെപി
ന്യൂഡല്‍ഹി: ആദ്യ രണ്ടു ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, വീണ്ടും സീറ്റ് നല്‍കാതെ ബിജെപി ഒഴിവാക്കിയത് 21 ശതമാനം സിറ്റിങ്ങ് എംപിമാരെ. വിവാദ പ്രസ്താവന നടത്തിയവര്‍ പലര്‍ക്കും വീണ്ടും മത്സരിക്കാന്‍ സീറ്റ് ലഭിച്ചിട്ടില്ല. പ്രഗ്യാ താക്കൂര്‍, രമേശ് ബിധൂരി, പര്‍വേഷ് വര്‍മ തുടങ്ങിയ എംപിമാര്‍ക്ക് സീറ്റ് നല്‍കിയില്ല. പാര്‍ലമെന്റ് പുകയാക്രമണക്കേസിലെ പ്രതികള്‍ക്ക് പാസ് നല്‍കിയ പ്രതാപ് സിംഹയ്ക്കും സീറ്റ് ലഭിച്ചില്ല.
രണ്ടു ഘട്ടങ്ങളിലായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 267 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ഇതില്‍ 140 സിറ്റിങ്ങ് എംപിമാരാണ് ഇടംപിടിച്ചത്. ആദ്യഘട്ട പട്ടികയില്‍ 33 സിറ്റിങ് എംപിമാരെ ഒഴിവാക്കിയപ്പോള്‍, രണ്ടാം പട്ടികയില്‍ 30 പേരെയാണ് പരിഗണിക്കാതിരുന്നത്. ഗൗതം ഗംഭീര്‍ ഉള്‍പ്പടെ രണ്ടുഎംപിമാര്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാർലമെന്റ് പുകയാക്രമണത്തിൽ പ്രതികൾക്ക് പാസ് നൽകിയ മൈസൂരു എംപി പ്രതാപ് സിംഹയെ ഒഴിവാക്കി. പകരം മൈസൂരു വൊഡയാർ രാജവംശത്തിലെ നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മത്സരിക്കും. മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, മുൻ സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എന്നിവർക്കും സീറ്റ് നൽകിയില്ല. അതേസമയം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ പ്രധാനമന്ത്രി ദേവെഗൗഡയുടെ മരുമകൻ സി എൻ മഞ്ജുനാഥ്, യെഡിയൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര തുടങ്ങിയവർക്ക് സീറ്റ് നൽകിയിട്ടുണ്ട്.
ആറുമണ്ഡലങ്ങളിൽ പുതുമുഖങ്ങളെ ഇറക്കി ഡൽഹിയിലാണ് ബിജെപി വൻ അഴിച്ചുപണി നടത്തിയത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കും സീറ്റ് ലഭിച്ചില്ല. മനോജ് തിവാരി മാത്രമാണ് വീണ്ടും മത്സരരംഗത്തുള്ളത്.ഗുജറാത്തിലെ ഏഴ് സിറ്റിങ് എംപിമാരിൽ മൂന്നുപേർക്കു മാത്രമാണ് വീണ്ടും അവസരം ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ജനങ്ങൾക്കിടയിലുണ്ടാകുന്ന ഭരണവിരുദ്ധ വികാരം മാറ്റുക കൂടി ലക്ഷ്യമിട്ടാണ് പുതുമുഖങ്ങളെ അണിനിരത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ