ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന പ്രതിഷേധം പിൻവലിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായി. 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ പിരിച്ചു വിട്ടത്.
മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്. ഡൽഹി റീജനൽ ലേബർ കമ്മീഷൻ ഇടപെട്ടായിരുന്നു ചർച്ച. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്മെന്റ് നൽകിയിട്ടുണ്ട്.
മുൻകൂട്ടി അറിയിക്കാത്ത ജോലിയിൽ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ 25 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയിൽ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചൊവ്വാഴ്ച രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാർ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോർട്ട്.
ന്യായമായ കാരണങ്ങളില്ലാതെയും മുൻകൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് നോട്ടീസിൽ എയർഇന്ത്യ എക്‌സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂൾസിന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.
ജീവനക്കാർ സുഖമില്ലെന്ന് വിമാനം ഷെഡ്യൂൾ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിൻ ക്രൂ അംഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുൻകൂട്ടി പ്ലാൻ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയിൽ നിന്നുള്ള വിട്ടുനിൽക്കൽ ആണെന്നും നോട്ടീസിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ