ദീപാവലി സമ്മാനമായി 600 പേര്‍ക്ക് കാറും 1000 പേര്‍ക്ക് ഫ്‌ലാറ്റും: ഈ വജ്രമുതലാളി മുത്താണ്

തന്റെ വ്യവസായത്തിന്റെ മുതല്‍കൂട്ടായ ഗുജറാത്തിലെ വജ്ര വ്യവസായ സ്ഥാപനത്തിലെ 1600 ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കുന്നത്.
ദീപാവലി സമ്മാനമായി 600 പേര്‍ക്ക് കാറും 1000 പേര്‍ക്ക് ഫ്‌ലാറ്റും: ഈ വജ്രമുതലാളി മുത്താണ്

ജോലിക്കാരെ വലിയ വലിയ സമ്മാനങ്ങള്‍ കൊടുത്ത് കീഴടക്കുന്നതില്‍ ഈ മുതലാളിയെ കഴിഞ്ഞേയുള്ള മറ്റാരും. ജോലിക്കാരുടെ മനസ് നിറയ്ക്കാന്‍ സമ്മാനങ്ങളുമായി ഈ ദീപാവലിക്കും ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്ട് ഉടമ സാവ്ജി ഡോള്‍കി മടിയൊന്നും കൂടാതെ രംഗത്തെത്തിയിട്ടുണ്ട്. ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സിലെ ജീവനക്കാര്‍ക്ക് ഇത്തവണ ശെരിക്കും കോളടിച്ചിരിക്കുകയാണ്. 

തന്റെ വ്യവസായത്തിന്റെ മുതല്‍കൂട്ടായ ഗുജറാത്തിലെ വജ്ര വ്യവസായ സ്ഥാപനത്തിലെ 1600 ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കുന്നത്. 600 ജീവനക്കാര്‍ക്ക് കാറുകള്‍ നല്‍കും. ബാക്കി ഉളളവര്‍ക്ക് ഫ്‌ളാറ്റുകളും സ്ഥിരനിക്ഷേപവും നല്‍കും. ഇതില്‍ രണ്ട് ജീവനക്കാരികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാറുകളുടെ താക്കോല്‍ നല്‍കുന്നത്.

എല്ലാവര്‍ഷവും ദീപാവലിക്ക് സാവ്ജി ജീവനക്കാര്‍ക്ക് ബോണസ് നല്‍കാറുണ്ട്. സ്ഥാപനത്തിലെ മികച്ച ജീവനക്കാരായി തിരഞ്ഞെടുത്ത 1600 പേര്‍ക്കാണ് ലാഭവിഹിതം നല്‍കുന്നതെന്ന് സാവ്ജി പറയുന്നു. 'നന്നായി ജോലി ചെയ്ത 1600 പേരെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇവര്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് ലാഭവിഹിതം നല്‍കുന്നത്. 

ഇതില്‍ കാര്‍ ഇല്ലാത്ത ജീവനക്കാര്‍ക്ക് മാത്രമാണ് കാര്‍ നല്‍കുക, കാര്‍ ഉള്ളവര്‍ക്ക് ഫ്‌ളാറ്റും സ്ഥിരനിക്ഷേപവും നല്‍കും. വജ്രം മിനുക്കുന്ന ജീവനക്കാര്‍ക്ക് മാരുതി സുസുക്കി ഓള്‍ട്ടോയും സെലോരിയോ കാറുകളും ആണ് നല്‍കുന്നതെന്നാണ് വിവരം. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനി ഇത്തരത്തില്‍ ലാഭവിഹിതം നല്‍കുന്നുണ്ട്. 

ദീപാവലി ബോണസായി ഇത്തരത്തില്‍ നാലായിരത്തോളം ജീവനക്കാര്‍ക്ക് സമ്മാനം ലഭിച്ചു. ആകെ 5500 ജീവനക്കാരാണ് സ്ഥാപനത്തിലുളളത്. ശാരീരിക വൈകല്യമുളള കാജല്‍ എന്ന ജീവനക്കാരിയും ഹീരാബെന്‍ എന്ന യുവതിയുമാണ് പ്രധാനമന്ത്രിയില്‍ നിന്നും കാറിന്റെ താക്കോല്‍ വാങ്ങിക്കുന്നത്. സ്‌കില്‍ ഇന്ത്യ ഇന്‍സെന്റീവ്‌സ് എന്ന പേരിട്ടാണ് ചടങ്ങ് കമ്പനി നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com