ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ ആയിരുന്ന കാലത്തെ 158 കോടി രൂപയുടെ കുടിശ്ശിക നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നല്‍കിയ ഹര്‍ജിയില്‍ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന് നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാട്ടി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ആണ് ബൈജൂസിന് നോട്ടീസ് നല്‍കിയത്. ബൈജൂസ് എന്ന ബ്രാന്‍ഡ് നെയിമില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനം നല്‍കുന്ന തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി.
ഡിസംബര്‍ 22ന് ട്രൈബ്യൂണല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ബൈജൂസ് നല്‍കുന്ന മറുപടിക്കെതിരെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അതിന് അവസരം നല്‍കി തുടര്‍ന്ന് ബിസിസിഐയ്ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഹര്‍ജി പരിഗണിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 158 കോടി രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണ് ബൈജൂസിനെതിരെ ബിസിസിഐ എന്‍സിഎല്‍ടിയെ സമീപിച്ചത്.
2019ലാണ് ബൈജൂസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ ആകുന്നത്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയാണ് സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസിന് കൈമാറിയത്. 2023 മാര്‍ച്ച് വരെ ബൈജൂസായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവന്‍ ഏറ്റെടുക്കുകയായിരുന്നു. 2023 മുതല്‍ 27 വരെയാണ് കരാര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ