മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ബാങ്കിലെ ഡയറക്ടര്‍മാരുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം, തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവ ലംഘിച്ചതിന് ഐസിഐസിഐ ബാങ്കിന് 12.19 കോടി രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്.
ഐസിഐസിഐ ബാങ്കിലെ രണ്ടു ഡയറക്ടര്‍മാര്‍, അവര്‍ ഡയറക്ടര്‍മാര്‍ തന്നെയായിട്ടുള്ള കമ്പനികള്‍ക്ക് വായ്പ അനുവദിച്ചത് ചട്ട ലംഘനമാണെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി ആര്‍ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സാമ്പത്തികേതര ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും വിപണനത്തിലും ബാങ്ക് പങ്കാളിയായി. തട്ടിപ്പ് കണ്ടെത്തിയാല്‍ മൂന്ന് ആഴ്ചയ്ക്കകം ആര്‍ബിഐയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഈ സമയക്രമം പാലിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് വീഴ്ച വരുത്തിയതായും കണ്ടെത്തിയതായി ആര്‍ബിഐ വ്യക്തമാക്കി. 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയിലാണ് ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന് 3.95 കോടി രൂപയാണ് കേന്ദ്ര ബാങ്ക് പിഴയിട്ടത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ചില വായ്പകള്‍ക്ക് പലിശ ഈടാക്കിയതായി കണ്ടെത്തി. ഇതടക്കം 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തികവര്‍ഷം നടന്ന വിവിധ ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടിയെന്നും ആര്‍ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ