തൂത്തുക്കുടിയിൽ പെൺ പോരാട്ടം; കനിമൊഴിക്കെതിരെ തമിഴിസൈ; പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ വീണ്ടും മത്സരിക്കും
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡിഎംകെ സ്ഥാനാർത്ഥിയുമായ കനിമൊഴിയെ നേരിടാൻ ബിജെപി രംഗത്തിറക്കുന്നത് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് രാജ്യം ശ്രദ്ധിക്കുന്ന പെൺ പോരിനു കളമൊരുങ്ങിയത്. സ്ഥാനാർത്ഥിയായി തമിഴിസൈ സൗന്ദരരാജനെ ബിജെപി പ്രഖ്യാപിച്ചു.
രണ്ട് തവണ രാജ്യസഭാ എംപിയായിട്ടുള്ള കനിമൊഴിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ അങ്കമാണ്. തമിഴിസൈ നേരത്തെ രണ്ട് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കുമരി അനന്തന്റെ മകളായ തമിഴിസൈ രണ്ടു വർഷമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലുണ്ട്.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സിറ്റിങ് സീറ്റായ കന്യാകുമാരിയിൽ വീണ്ടും മത്സരിക്കും. ദേശീയ സെക്രട്ടറി എച്ച് രാജ ശിവഗംഗയിലും മുൻ എംപി സിപി രാധാകൃഷ്ണൻ കോയമ്പത്തൂരും അണ്ണാഡിഎംകെയിൽ നിന്ന് രണ്ട് വർഷം മുൻപ് രാജിവച്ച നൈനാർ നാഗേന്ദ്രൻ രാമനാഥപുരത്തും ബിജെപി സ്ഥാനാർത്ഥികളാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ