ന്യൂഡൽഹി: സഖ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ നയമില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി പിന്നോട്ടാണെന്നും പ്രവര്‍ത്തക സമിതിയംഗം പിസി ചാക്കോ. മോദി സര്‍ക്കാരിന്‍റെ രണ്ടാം വരവൊഴിവാക്കുന്നതിന് രാഹുല്‍ ഗാന്ധിക്കു വേണ്ട പിന്തുണ നല്‍കാന്‍ സഖ്യ ചര്‍ച്ചകളുടെ ചുമതലയുള്ളവര്‍ തയാറാകുന്നില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണത്തില്‍ ബിജെപി ബഹുദൂരം മുന്നോട്ടുപോയെന്ന് ചാക്കോ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതു തടയാന്‍ പരമാവധി കക്ഷികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടാണ്.
സഖ്യ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ മാത്രം ഉത്തരവാദിത്വമായി മാറുകയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കേണ്ട നേതാക്കള്‍ നിസംഗത പാലിക്കുകയാണെന്നും ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യവും മുതിര്‍ന്ന നേതാക്കള്‍ മനസുവച്ചാല്‍ ഇതിനോടകം യാഥാര്‍ഥ്യമാകുമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് ഡല്‍ഹി പിസിസിയിലെ 90 ശതമാനം പേരും തയാറാണ്. സഖ്യം യാഥാര്‍ഥ്യമായാല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലായുള്ള മുപ്പതിലധികം സീറ്റുകളില്‍ മുന്നേറാനാകുമെന്നാണ് വിലയിരുത്തലെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ