കാമുകിയെ വിരൂപയാക്കാന്‍ മുന്നിലെ രണ്ട് പല്ല് എടുപ്പിച്ചു, ഓട്ടോ ഓടിക്കുമ്പോള്‍ കൂടെ കൂട്ടി; കാമുകന്റെ പ്രവൃത്തിയില്‍ സഹികെട്ട് 55കാരി

കാമുകിക്ക് കുറച്ച് സൗന്ദര്യം കൂടിപ്പോയി എന്ന ചിന്തയാണ് കാമുകനെക്കൊണ്ട് കടുംകൈ ചെയ്യിച്ചത്
കാമുകിയെ വിരൂപയാക്കാന്‍ മുന്നിലെ രണ്ട് പല്ല് എടുപ്പിച്ചു, ഓട്ടോ ഓടിക്കുമ്പോള്‍ കൂടെ കൂട്ടി; കാമുകന്റെ പ്രവൃത്തിയില്‍ സഹികെട്ട് 55കാരി

അഹമ്മദാബാദ്; പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാല്‍ തന്റെ പ്രണയത്തിന് പല്ലുപോലും വേണ്ട എന്നു പറയുന്ന കാമുകന്മാരും നമ്മുടെ നാട്ടിലുണ്ട്. കാമുകിയെ വിരൂപയാക്കാന്‍ അവരുടെ മുന്നിലെ രണ്ട് പല്ലു എടുത്തുകളഞ്ഞിരിക്കുകയാണ് കാമുകന്‍. അഹമ്മദാബാദിലാണ് വിചിത്രമായ പ്രണയം അരങ്ങേറിയത്. കാമുകിക്ക് കുറച്ച് സൗന്ദര്യം കൂടിപ്പോയി എന്ന ചിന്തയാണ് കാമുകനെക്കൊണ്ട് കടുംകൈ ചെയ്യിച്ചത്. കാമുകനില്‍ നിന്നുണ്ടായ ക്രൂരതകളില്‍ സഹികെട്ടാണ് ഗീതബെന്‍ തന്റെ അനുഭവം തുറന്നു പറഞ്ഞത്.

57 കാരനായ ഓട്ടോറിക്ഷ ഡ്രൈവറുമായി വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. മറ്റുള്ള പുരുഷന്മാരുടെ ശ്രദ്ധ ഇവരില്‍ പതിയാതിരിക്കാനാണ് തന്റെ കാമുകിയുടെ സൗന്ദര്യം കളയാനായി ഇയാള്‍ മുന്നിലെ രണ്ട് പല്ല് നിര്‍ബന്ധിച്ച് എടുപ്പിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ ഇയാളുടെ നിര്‍ബന്ധത്തില്‍ അതും അവസാനിപ്പിച്ചു. ഇതും പോരാതെ ഓട്ടോ ഓടിക്കാന്‍ തന്നെയും കൂടെകൂട്ടിയതോടെയാണ് ഗത്യന്തരമില്ലാതെ ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്ന് ഇവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ചയാണ് ധുധേശ്വര്‍ മേഖലയില്‍ വെച്ച് ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്ന് ഗീതബെന്‍ ചാടിയത്. 

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അവിടത്തെ കൗണ്‍സിലര്‍മാരോടാണ് തന്റെ ജീവിതം വിവരിച്ചത്. ഭര്‍ത്താവിന് തന്നോടുള്ള സംശയവും ഇതിനെതുടര്‍ന്ന് സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. 15 വര്‍ഷം മുന്‍പാണ് ഓട്ടോറിക്ഷ ഡ്രൈവറുമായി ഇവര്‍ പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരായിരുന്നു. തങ്ങളുടെ പങ്കാളികളെ ഉപേക്ഷിച്ചാണ് ഇവര്‍ ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചത്. 

ഇരുവരുടേയേും ജീവിതം അടുത്ത കാലം വരെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കാമുകന്‍ പറഞ്ഞതു പ്രകാരം ഇവര്‍ പല്ല് എടുത്തു കളയുകയും ജോലി അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ താന്‍ മറ്റാരെയോ വീട്ടില്‍ കാണുന്നുണ്ടെന്നായി പിന്നീട് സംശയം. പുറത്തുനിന്ന് നോക്കിയാല്‍ വീടിന്റെ അകത്തേക്ക് കാണാതിരിക്കാന്‍ ഇയാള്‍ ജനാലയിലും വാതിലിലുമെല്ലാം പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ചു. 

ഇതൊന്നും പോരാതെ തന്റെ കൂടെ ഓട്ടോറിക്ഷയില്‍ വരണം എന്നായി കാമുകന്റെ ആവശ്യം. മുന്‍സീറ്റില്‍ ഗീതബോന്നിനേയും ഇരുത്തിയായിരുന്നു പിന്നീടുള്ള ഇയാളുടെ സഞ്ചാരം. താന്‍ അയാളുടെ തടവിലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കാമുകനെ താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും ഇയാള്‍ക്കെതിരേ കേസ് എടുക്കരുതെന്നുമാണ് സ്ത്രീ പറഞ്ഞത്. തന്റെ കാമുകിയെ കഷ്ടപ്പെടുത്തില്ലെന്നും സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ഒന്നും ചെയ്യില്ലെന്നും ഇയാളില്‍ നിന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com