ലണ്ടൻ: 18 ദിവസത്തെ ഇടവേളയിൽ രണ്ട് പിഞ്ചു പെൺമക്കളെ കൊന്ന സംഭവത്തിൽ യുവതി കുറ്റക്കാരിയെന്ന് കണ്ടെത്തി. 23കാരിയായ മോഡൽ ലൂയിസ് പോർട്ടനാണ് തന്റെ മക്കളെ കൊന്നത്. മൂന്ന് വയസുള്ള ലെക്സി ഡ്രാപ്പർ, 17 മാസം പ്രായമായ സ്കാർലറ്റ് വാഗൻ എന്നിവരാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ.
ഇംഗ്ലണ്ടിലെ വാർവിക്ക്ഷെയറിൽ റഗ്ബി നഗരത്തിൽ 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ദാരുണ സംഭവം. ലൂയിസ് പോർട്ടൻ കുറ്റം നിഷേധിച്ചെങ്കിലും ബർമിങ്ങാം ക്രൗൺ കോടതി ഇവർ കുറ്റവാളിയാണെന്നു കണ്ടെത്തുകയായിരുന്നു.
ലൂയിസിന്റെ അതിരുവിട്ട ലൈംഗിക ജീവിതത്തിനു കുഞ്ഞുങ്ങൾ തടസമായതാണു കുട്ടികളുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രോസിക്യൂട്ടർ വാദിച്ചു. ജനുവരി 15നാണു മൂത്തമകൾ ലെക്സി കൊല്ലപ്പെട്ടത്. മൂന്നാഴ്ച പിന്നിട്ട് ഫെബ്രുവരി ഒന്നിനാണ് രണ്ടാമത്തെ മകൾ സ്കാർലറ്റിന്റെ ജീവനെടുത്തത്. രണ്ട് കൊലപാതകത്തിനു ശേഷവും കുഞ്ഞിനു വയ്യെന്ന് എമർജൻസി സംവിധാനത്തെ അറിയിച്ചിരുന്നു. ഗുരുതരമല്ല എന്നാണു പറഞ്ഞിരുന്നത്.
രണ്ട് കുഞ്ഞുങ്ങളും ഒരേ രീതിയിലാണു മരണപ്പെട്ടത്. സ്വഭാവിക മരണമല്ല. ശ്വാസം മുട്ടിച്ചാണു കൊല നടത്തിയതെന്നും ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ട് ഉദ്ധരിച്ചു പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
പാർട്ട് ടൈം മോഡലായി പ്രവർത്തിച്ചിരുന്ന ലൂയിസ്, വിചാരണ വേളയിൽ ഒരിക്കലും അസ്വസ്ഥത പ്രകടിപ്പിച്ചില്ല. പണത്തിനു വേണ്ടി ഒരു ഫൊട്ടോഗ്രാഫറുമായി സെക്സ് നടത്തിയെന്നും ഇയാൾക്കു നഗ്ന ചിത്രങ്ങൾ അയച്ചതായും ലൂയിസ് സമ്മതിച്ചു. ഓൺലൈനിൽ പരിചയപ്പെടുന്നവർക്കു ചിത്രങ്ങളയച്ചും അവരുമായി കിടക്ക പങ്കിട്ടുമാണു ലൂയിസ് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത്.
ശ്വാസ പ്രശ്നങ്ങളെ തുടർന്ന് ജനുവരി നാലിന് മൂത്ത മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിന് അണുബാധയേറ്റെന്നാണു പ്രാഥമിക പരിശോധനയിൽ മനസിലായത്. 15നാണു ലെക്സി മരിച്ചത്. അപ്പോൾ അമ്മയുടെ പങ്കിനെപ്പറ്റി സംശയമുയർന്നില്ല. ആദ്യ കുഞ്ഞ് മരിച്ചതിന്റെ പിറ്റേന്ന് മീറ്റ് മീ എന്ന ഡേറ്റിങ് ആപ്പിൽ ലൂയിസ് 41 സുഹൃത്തുക്കളുടെ അപേക്ഷയാണ് ഒറ്റയടിക്കു സ്വീകരിച്ചത്. ബാഡൂ എന്ന ആപ്പിൽ പുരുഷ സുഹൃത്തുക്കൾക്ക് സന്ദേശങ്ങളും അയച്ചു.
തന്റെ കാലിലെ ടാറ്റൂവിനെ കുറിച്ച് പുരുഷ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ... എന്റെ രാജകുമാരി ഇന്നലെ യാത്രയായി എന്ന് പറഞ്ഞിരുന്നു. അദ്ദേഹം ആദരാഞ്ജലി നേർന്നപ്പോൾ... ശരി, അതുസാരമില്ല എന്നു പറഞ്ഞ് സംഭാഷണം മറ്റു വിഷയങ്ങളിലേക്കു മാറി. അന്നുരാത്രി ലിയോൺ എന്നയാളുമായി ഡേറ്റ് തീരുമാനിക്കുകയും ചെയ്തു. ലൂയിസിന്റെ ഇന്റർനെറ്റ് തിരച്ചിലുകളും ഇവർക്കെതിരായ തെളിവായി മാറി. മൂക്കും വായും ടേപ്പ് വച്ചൊട്ടിച്ചാൽ ശരിക്കും മരിക്കുമോ?, വെള്ളത്തിൽ മുക്കിയാൽ ഒരാൾക്ക് എത്രനേരം ബോധമുണ്ടാകും തുടങ്ങിയ കാര്യങ്ങളാണു ലൂയിസ് നെറ്റിൽ തിരഞ്ഞത്.
മൂന്ന് വയസുകാരിയെ കൊല്ലുന്നതിനു മുൻപ് രണ്ട് കുട്ടികളുമായി വീട്ടിലേക്കു കയറുന്ന ലൂയിസിന്റെ സിസിടിവി ദൃശ്യങ്ങളും, മരിച്ച കുഞ്ഞിനെ കാറിൽക്കിടത്തി പമ്പിലെത്തി കാറിൽ പെട്രോൾ നിറയ്ക്കുന്ന ദൃശ്യവും പൊലീസിനു ലഭിച്ചു. കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നെന്നും അവർ എപ്പോഴും തന്നെ ചിരിപ്പിക്കുമായിരുന്നെന്നും വിചാരണ വേളയിൽ ലൂയിസ് പറഞ്ഞു.
കുഞ്ഞുങ്ങളുടെ പിതാവ് ക്രിസ് ഡ്രാപ്പർ ഇവർക്കൊപ്പമല്ല കഴിഞ്ഞിരുന്നത്. മക്കൾ രണ്ട് പേരും ഇല്ലാതായെന്ന വിവരം ഹൃദയഭേദകമാണെന്ന് ക്രിസ് ഡ്രാപ്പർ പ്രതികരിച്ചു. ലെക്സിയുമായി കുറച്ചുകാലത്തെ അടുപ്പമുണ്ടെന്നും രണ്ടാമത്തെ മകളെ കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു. ഇല്ലാതായെങ്കിലും രണ്ട് പേരും ഒരുമിച്ചായിരിക്കുമല്ലോ എന്ന് ആശ്വസിക്കുകയാണ് തങ്ങളെന്നും ക്രിസ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ