റോം: കൊറോണ വൈറസ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത് ഇറ്റലിയിലാണ്. 14,000ത്തോളം ആളുകൾ ഇതിനോടകം ഇറ്റലിയിൽ മരിച്ചു. വലിയ പ്രതിസന്ധിയിലൂടെയാണ് ഇറ്റലി ഇപ്പോൾ കടന്നു പോകുന്നത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദിവസങ്ങളോളമായി ഇറ്റാലിയൻ ജനത വീടുകളിൽ തന്നെയാണ്.
പ്രതിസന്ധികൾക്കിടയിലും ഇറ്റാലിയൻ ജനത പ്രകടിപ്പിക്കുന്ന കരുതലിന്റെ വലിയൊരു മാതൃകയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീടുകളില്ലാതെയും മറ്റും നിസഹായരായി ജീവിക്കുന്നവരുടെ വിശപ്പകറ്റാൻ വേറിട്ട മാതൃക സ്വീകരിച്ചിരിക്കുകയാണ് ഇറ്റാലിയൻ ജനത.
വീടുകളിലെ ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ ചെറു കൊട്ടകൾ തൂക്കിയിട്ടാണ് ഇറ്റാലിയൻ ജനത പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ സഹായിക്കുന്നത്. ഇത്തരം ചെറു സഹായ കൊട്ടകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.
നേപ്പിൾസ് നഗരത്തിലെ നിരവധി വീടുകളിൽ ഇത്തരം സഹായ കൊട്ടകൾ കാണാം. വിശപ്പകറ്റാൻ മറ്റു വഴികളില്ലാത്തവർക്ക് ഇതിൽ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവർക്ക് ഈ കൊട്ടകളിൽ ഭക്ഷണ സാധനങ്ങൾ നിക്ഷേപിക്കുകയും ചെയ്യാം.
നേപ്പിൾസ് അടക്കമുള്ള ചില നഗരങ്ങളിൽ തുടക്കമിട്ട ബാൽക്കണി സഹായ രീതി വലിയ ഹിറ്റായതോടെ ഇറ്റലിയിലെ കൂടുതൽ നഗരങ്ങളും ഇത് പിന്തുടരുകയാണിപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ