കീവ്: റഷ്യൻ അധിനിവേശത്തിൽ ഒഴിയാ ഭീതിയിൽ യുക്രൈൻ നിൽക്കുമ്പോൾ രാജ്യത്തെ രക്ഷിക്കണമെന്ന് ഭാരത മാതാവിനോട് അഭ്യർഥിച്ച് ഒരു നായയും. കേരളവുമായി ബന്ധമുള്ള ‘ചപ്പാത്തി‘ എന്ന നായയാണ് ഇന്ത്യയോട് ഈ അഭ്യർഥനയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
നായയുടെ പേരിലുള്ള 'ട്രാവലിങ് ചപ്പാത്തി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഭാരത മാതാവിനോട് യുക്രൈനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റ് നായയുടെ ഉടമകളായ യുക്രൈൻ ദമ്പതികൾ പങ്കുവെച്ചത്.
2017ൽ കൊച്ചിയിൽ നിന്ന് യൂഗസ് പെട്രസ്–ക്രിസ്റ്റിന എന്നീ സഞ്ചാരികളായ ദമ്പതികളാണു പട്ടിണി കിടന്ന് അവശ നിലയിൽ കണ്ടെത്തിയ നായയെ രക്ഷിച്ചത്. തിരിച്ച് യുക്രൈനിലേക്ക് മടങ്ങിയ ഇവർ നായയെയും ഒപ്പം കൂട്ടി. ചപ്പാത്തി എന്ന് പേരുമിട്ടു. അന്നു മുതൽ ദമ്പതികൾക്കൊപ്പം ലോകം ചുറ്റുകയാണ് ചപ്പാത്തിയും.
'പ്രിയപ്പെട്ട ഭാരത മാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രൈൻകാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്, തെരുവിലിറങ്ങി യുക്രൈന് വേണ്ടി ശബ്ദമുയർത്തുക. നിങ്ങളുടെ പിന്തുണ അറിയിക്കുക. ഭൂമിയിലെ ഈ രക്ത രൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്'- ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ