തലയിൽ തുളച്ചു കയറിയത് ബുള്ളറ്റാണെന്ന് അറിയാതെ 21കാരനായ മെഡിക്കല്‍ വിദ്യാർഥി ആഘോഷിച്ചു നടന്നത് നാല് ദിവസം. റിയോ ഡി ജനീറോയിലെ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെയാണ് മത്തേസ് ഫാസിയോ എന്ന യുവാവിന്റെ തലയിൽ ബുള്ളറ്റ് തുളച്ചു കയറുന്നത്. രക്തസ്രാവമുണ്ടായെങ്കിലും അത് യുവാവ് അവഗണിച്ചു. കല്ലേറു കിട്ടിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ തുടർന്നു.
നാലു ദിവസത്തിന് ശേഷം വലതു കൈയ്‌ക്ക് അസഹനീയമായ വേദന തുടങ്ങിയതോടെയാണ് യുവാവ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്. പരിശോധനയിൽ തലയിൽ ബുള്ളറ്റിന്റെ സാന്നിദ്ധ്യം യുവാവിനെയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചു. 'ഒരു പക്ഷേ ശബ്ദം കേട്ടിരുന്നെങ്കിൽ എന്താണെന്ന് ഊഹിക്കാമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. ആഘോഷത്തിനിടെ ആരോ കല്ലെറിഞ്ഞതാണെന്നാണ് കരുതിയത്'.- എന്ന് യുവാവ് പറഞ്ഞു.
പിന്നീട് രണ്ട് മണിക്കൂർ നീണ്ട സർജറിയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു. ഇത്ര വലിയ അപകടം യുവാവ് തിരിച്ചറിയാതെ പോയത് അമ്പരപ്പിച്ചുവെന്ന് ന്യൂറോ സർജൻ ഫ്ലാവിയോ ഫാൽകോമെറ്റ പറഞ്ഞു. ബുള്ളറ്റിന്റെ ഒരു ഭാഗം തലച്ചോറിൽ തുളച്ചു കയറിയ അവസ്ഥയിലായിരുന്നു. ഇതുമൂലം കംപ്രഷനും യുവാവിന്റെ കൈയുടെ പ്രവർത്തനത്തെ അത് സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ 20 മുതൽ 30 ദിവസം വരെ വേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ