കട്ടക്കില്‍ ഈ ''തുഴച്ചിലുകാരന്‍'' തീര്‍ത്തത് മൂന്ന്‌ റെക്കോര്‍ഡ്; വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും ധോനി

93 റണ്‍സിന് കട്ടക്കില്‍ ലങ്കയെ തോല്‍പ്പിച്ച മത്സരത്തില്‍  പിന്നില്‍ നിന്നും നാല് പേരെയാണ് ധോനി പവലിയനിലേക്ക് മടക്കിയത്
കട്ടക്കില്‍ ഈ ''തുഴച്ചിലുകാരന്‍'' തീര്‍ത്തത് മൂന്ന്‌ റെക്കോര്‍ഡ്; വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും ധോനി

36ാം വയസില്‍ ടീമില്‍ തുടരുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് റെക്കോര്‍ഡുകളിലൂടെ മറുപടി നല്‍കുകയായിരുന്നു മഹേന്ദ്ര സിങ് ധോനി കട്ടക്കില്‍. ട്വിന്റി20ലെ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ മാര്‍ജിനിലെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും ഇന്ത്യന്‍ മുന്‍ നായകനായിരുന്നു. 

93 റണ്‍സിന് കട്ടക്കില്‍ ലങ്കയെ തോല്‍പ്പിച്ച മത്സരത്തില്‍  പിന്നില്‍ നിന്നും നാല് പേരെയാണ് ധോനി പവലിയനിലേക്ക് മടക്കിയത്. 39 റണ്‍സായിരുന്നു ബാറ്റിങ്ങിനിറങ്ങിയ ധോനി സ്‌കോര്‍ ചെയ്തത്. ഇതോടെ 35 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും, അതേ കളിയില്‍ തന്നെ നാല് പേരെ പുറത്താക്കുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ധോനി കട്ടക്കില്‍ തന്റെ പേരിലാക്കി. 

ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക്, പാക്കിസ്ഥാന്റെ കമ്രാന്‍ അഖ്മല്‍ എന്നിവരാണ് ധോനിക്ക് മുന്നിലുള്ളത്. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തില്‍ നാല് ഔട്ടുകള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി ധോനി. ട്വിന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഔട്ടുകള്‍ക്ക് കാരണമാകുന്ന വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തി ധോനി. 272 മത്സരങ്ങളില്‍ നിന്നും 201 പേരെയാണ് ധോനി ഡ്രസിങ് റൂമിലേക്ക് മടക്കിയിരിക്കുന്നത്. 211 മത്സരങ്ങളില്‍ നിന്നും 207 പേരെ പുറത്താക്കിയ കമ്രാന്‍ അക്മലാണ് ധോനിക്ക് മുന്നിലുള്ളത്. 

ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് ഇറങ്ങിയ ധോനി ക്ലാസ് പദവിയിലേക്കുയര്‍ന്നാണ് കളിച്ചതെന്നാണ് മത്സര ശേഷമുള്ള നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് ധോനി നടത്തിയിട്ടുള്ളത്. 11 തവണ നാലാം നമ്പറില്‍ ഇറങ്ങിയിരിക്കുന്ന ധോനി 244 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഏഴ് തവണ അദ്ദേഹം നോട്ട് ഔട്ട് ആയിരുന്നു. 134 ആണ് നാലാം നമ്പറിലിറങ്ങിയ ധോനിയുടെ സ്‌ട്രൈക്ക റേറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com