അബുദാബി: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ വിജയം കാണുകയായിരുന്നു.
31 റണ്‍സ് വീതം നേടി റായിഡുവും കാര്‍ത്തിക്കും പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയും 46 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് പുറത്തായത്. 39 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 52 റണ്‍സെടുത്ത രോഹിത്തിനെ ശതാബ് ഖാനാണ് പുറത്താക്കിയത്. ധവാനെ ഫഹീം അഷ്റഫ് ബാബറിന്റെ കൈകളിലെത്തിച്ചു.
ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത്-ധവാന്‍ സഖ്യം പിരിഞ്ഞത്. മെല്ലെ തുടങ്ങിയ ധവാനും രോഹിത്തും പിന്നീട് പാക് ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ 58 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 43.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പാക് നിര കളി മറക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവരാണ് പാകിസ്താനെ കുറഞ്ഞ സ്‌കോറിലൊതുക്കിയത്. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. പാക് നിരയില്‍ ആകെ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ