ഷിംല: തുടക്കത്തിലേറ്റ തിരിച്ചടി മറികടന്ന് കേരളത്തിനെതിരായ നിര്‍ണായക രഞ്ജി ട്രോഫി ക്രിക്കറ്റ് പോരിൽ ഹിമാചല്‍ പ്രദേശ് ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഹിമാചല്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. കളി അവസാനിപ്പിക്കുമ്പോൾ 89 റണ്‍സുമായി കല്‍സിയും 11 റണ്‍സുമായി പിപി ജസ്വാളുമാണ് ക്രീസിൽ.
ഏഴ് റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഹിമാചല്‍ ഒരുഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയില്‍ തകര്‍ന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ റിഷി ധവാന്‍- കല്‍സി കൂട്ടുകെട്ട് അവരെ കരകയറ്റി. ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. 58 റണ്‍സെടുത്ത റിഷി ധവാനെ എം ഡി നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും എ ആര്‍ കുമാറിനെ (23) കൂട്ടുപിടിച്ച് കല്‍സി പോരാട്ടം തുടര്‍ന്നു. എന്നാല്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി സന്ദീപ് വാര്യര്‍ വീണ്ടും കേരളത്തിന് പ്രതീക്ഷ നല്‍കി. കേരളത്തിനായി എംഡി നീഥീഷ് 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു.
ഓള്‍ റൗണ്ടര്‍ ജലജ് സക്സേനക്ക് വിശ്രമം നല്‍കിയാണ് നിര്‍ണായക പോരാട്ടത്തിന് കേരളം ഇറങ്ങിയത്. നോക്കൗട്ടിലെത്തണമെങ്കില്‍ കേരളത്തിന് ഹിമാചലിനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ