വെല്ലിങ്‌ടണ്‍: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അടുത്ത മാസം അവസാനം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി ഇതോടെ ന്യൂസിലൻഡ് മാറി. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.
ലോകകപ്പ് ടീം പ്രഖ്യാപനവും കൗതുകമുണർത്തുന്നതായിരുന്നു. തായ് തബു സ്‌കൂളില്‍ വച്ചാണ് ന്യൂസിലന്‍ഡ് ടീമിനെ പഖ്യാപിച്ചത്. പ്രത്യേക അസംബ്ലി വിളിച്ചാണ് ടീം പ്രഖ്യാപനം നടന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഹെന്റി നിക്കോള്‍സ് കരിയറില്‍ ആദ്യമായി ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. ടീം പ്രഖ്യാപിക്കുമ്പോള്‍ നിക്കോള്‍സും സ്‌കൂളിലുണ്ടായിരുന്നു.
ദേശീയ താരമെന്ന നിലയിലും പൂര്‍വ വിദ്യാര്‍ത്ഥി എന്ന നിലയിലും കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ തന്റെ ടീമിലേക്കുള്ള വരവ് സംബന്ധിച്ച കഠിന ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുമായി പങ്കുവച്ചു. നിക്കോള്‍സിനൊപ്പം ലോകകപ്പ് ടീമിലിടം കണ്ട മറ്റ് താരങ്ങളായ മാറ്റ് ഹെന്റി, ടോം ലാതം, റോസ് ടെയ്‌ലര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഏകദിനത്തിൽ ഇതുവരെ ന്യൂസിലൻഡിനായി കളിക്കാനിറങ്ങാത്ത കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ബ്ലണ്ടലിന് അവസരം നല്‍കി എന്നതാണ് ടീം തിരഞ്ഞെടുപ്പിലെ അമ്പരപ്പിക്കുന്ന കാര്യം. കിവികൾക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ചത് മാത്രമാണ് 28കാരന്റെ മുൻപരിചയം.
നായകന്‍ കെയ്‌ന്‍ വില്യംസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ് എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാര്‍. ഫോമിലല്ലാത്ത മണ്‍റോയെ ടീമിലുള്‍പ്പെടുത്താന്‍ സെലക്‌ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ടോം ലാതം ആണ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ടിം സൗത്തി, ട്രന്‍റ് ബോള്‍ട്ട്, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. മിച്ചല്‍ സാന്‍റനര്‍, ഇഷ് സോധി എന്നിവരാൺ സ്പിന്നർമാർ. ടോഡ് ആസിലിനെ മറകടന്നാണ് സോധിയുടെ ടീം പ്രവേശം. ജിമ്മി നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമുമാണ് ഓള്‍റൗണ്ടര്‍മാര്‍. ബ്രേസ്‌വെല്ലിനെ മറികടന്നാണ് ഗ്രാന്‍ഡ്‌ഹോം ടീമിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ