ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് അഞ്ച് വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയിരുന്നു. തോൽവിക്ക് പിന്നാലെ പഞ്ചാബ് നായകൻ ആർ അശ്വിന് പിഴ ശിക്ഷയും. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അശ്വിന് പിഴ ശിക്ഷ. നായകൻ 12 ലക്ഷം രൂപ പിഴയടക്കണം. മത്സരത്തിൽ രണ്ടാമത് ബൗൾ ചെയ്ത പഞ്ചാബിന് നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ ചെയ്ത് തീർക്കാനായിരുന്നില്ല.
സീസണിൽ പഞ്ചാബിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ ഓവർ നിരക്ക് വീഴ്ചയാണ്. അതിനാൽ അശ്വിന്റെ ശിക്ഷ പിഴയിൽ മാത്രമൊതുങ്ങി. ഇനി ഇത് ആവർത്തിക്കുകയാണെങ്കിൽ സസ്പെൻഷൻ പോലുള്ള നടപടികളാവും താരത്തെ കാത്തിരിക്കുക.
ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് പിഴ ശിക്ഷ ലഭിക്കുന്ന നാലാം നായകനാണ് അശ്വിൻ. നേരത്തെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ നായകൻ വിരാട് കോഹ്‌ലി, രാജസ്ഥാൻ റോയൽസ് നായകനായിരുന്ന അജിൻക്യ രഹാനെ എന്നിവർക്കും ടീമിന്റെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ