ജയ്പുര്‍: ക്യാപ്റ്റൻ സ്ഥാനത്തിന്റെ സമ്മർദം ഒഴിവായതോടെ അജിൻക്യ രഹാനെയുടെ ബാറ്റിങ് തെളിഞ്ഞു. തകർപ്പൻ സെഞ്ച്വറിയുമായി താരം കളം നിറഞ്ഞപ്പോൾ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രഹാനെയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തില്‍ 20 ഓവറില്‍ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ്.
മൂന്ന് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പടെ 63 പന്തില്‍ നിന്ന് രഹാനെ 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു വര്‍ഷത്തിനുശേഷമാണ് രഹാനെ ഐ.പി.എല്ലില്‍ ഒരു സെഞ്ച്വറി നേടുന്നത്. താരത്തിന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി കൂടിയാണിത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 32 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി.
രണ്ടാം ഓവറില്‍ തന്നെ ഒരൊറ്റ പന്ത് പോലും നേരിടാതെ റണ്ണൗട്ടായ സഞ്ജു സാംസണ്‍ പുറത്തായതോടെ പതറിപ്പോയ രാജസ്ഥാനെ കരകയറ്റിയത് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രഹനെ- സ്മിത്ത് കൂട്ടുകെട്ടാണ്. ഇരുവരും 135 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ല്‍ഹിക്കു വേണ്ടി കഗിസോ റബാഡ രണ്ടും ഇഷാന്ത് ശർമ, അക്‌സര്‍ പട്ടേൽ, ക്രിസ് മോറിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡൽഹി പന്ത്രണ്ട് പോയിന്റുമായി മൂന്നാമതാണ്. രാജസ്ഥാൻ ഒൻപത് മത്സരങ്ങളാണ് കളിച്ചത്. ആറു പോയിന്റുമായി ഏഴാമതാണ് അവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ