മസ്‌ക്കറ്റ്: ആദ്യ മത്സരത്തിൽ വെറും 24 റൺസിന് ഓൾ ഔട്ടായത് മറന്നേക്കുക. രണ്ടാം പോരാട്ടത്തിൽ ഒമാൻ 93 റൺസിന്റെ വിജയവുമായി സ്കോട്ലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒപ്പമെത്തി. 249 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സ്‌കോട്‌ലന്‍ഡ് 155 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായതോടെ അവസാന പോരാട്ടം നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ഓമാൻ അർധ സെഞ്ച്വറി നേടിയ നവാസിന്റേയും നദീമിന്റേയും മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് അടിച്ചെടുത്തത്. നവാസ് 45 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ നദീം 83 പന്തില്‍ 64 റണ്‍സ് എടുത്തു. സ്‌കോട്‌ലന്‍ഡിനായി ഷരീഫ് മൂന്ന് വിക്കറ്റെടുത്തു.
വിജയം തേടിയിറങ്ങിയ സ്‌കോട്‌ലന്‍ഡ് 40 ഓവറില്‍ 155 റണ്‍സിന് പുറത്തായി. 37 റണ്‍സെടുത്ത ബെറിങ്ടണാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. നദീമും സിങ്ങും ഒമാനായി മൂന്ന് വീതം വിക്കറ്റെടുത്തു.
നേരത്തെ ആദ്യ ഏകദിനത്തില്‍ ഒമാന്‍ 17.1 ഓവറില്‍ 24 റണ്‍സിന് പുറത്തായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറായിരുന്നു അത്. മറുപടി ബാറ്റിങ്ങില്‍ സ്‌കോട്‌ലന്‍ഡ് 3.2 ഓവറില്‍ വിജയത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ