മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പോരാളികളുടെ കൂട്ടത്തിൽ ആരാധകർ എക്കാലത്തും മുൻപന്തിയിൽ നിർത്തുന്ന താരമാണ് യുവരാജ് സിങ്. ഐപിഎല്ലിലെ വിവിധ ടീമുകൾക്കായി കളിച്ച അപൂർവം താരങ്ങളിലൊരാൾ, ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരം തുടങ്ങി നിരവധി റെക്കോർഡുകളും യുവിക്ക് സ്വന്തമായുണ്ട്. ദീർഘ നാളായി ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ യുവരാജിന് സാധിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎൽ താര ലേലത്തിൽ യുവിയെ ആരും ടീമിലെടുക്കില്ലെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ ലേലത്തിന്റെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തം പാളയത്തിലെത്തിച്ചത് പല ക്രിക്കറ്റ് വിദഗ്ധരേയും അമ്പരപ്പിച്ചിരുന്നു. പരിചയസമ്പന്നനാണെങ്കിലും അത്ര മികച്ച ഫോമിലല്ലാത്ത യുവിക്ക് മുംബൈ ടീമില്‍ എന്ത് റോളാകും എന്ന സംശയം ആരാധകരിലുമുണ്ടായി. എന്നാല്‍ യുവിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തമായി പദ്ധതി തന്നെയുണ്ട്.
യുവ്‌രാജ് സിങ് ടീമിന് കരുത്താണെന്ന് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ ടീമിന് ആവശ്യമാണ്. യുവ്‌രാജല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും സഹീർ പറയുന്നു.
യുവ്‌രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനായി എല്ലാ മത്സരത്തിലും താന്‍ ഓപണിങ് ഇറങ്ങുമെന്ന് രോഹിത് പറഞ്ഞു. ഓപണിങ് പൊസിഷനിലാണ് ഏറെ വിജയിക്കാനായിട്ടുള്ളത്. അത് ടീമിന് വ്യക്തമായി അറിയാമെന്നും രോഹിത് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ