ബംഗളൂരു: പ്രതാപകാലത്തെ വെടിക്കെട്ടിനെ ഓർമ്മപ്പെടുത്തി യുവരാജ് സിങ്. ഐപിഎല്ലിൽ റോയൽചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെയായിരുന്നു മുംബൈ ഇന്ത്യൻസിനായി യുവിയുടെ വെടിക്കെട്ട്. യുസ്‌വേന്ദ്ര ചഹലിനെതിരെ തുടരെ മൂന്ന് സിക്സറുകൾ തൂക്കിയായിരുന്നു യുവിയുടെ വെടിക്കെട്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലീഷ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവി സിക്‌സറിന് പറത്തിയത് അപ്പോൾ പലരും ഓർത്തുകാണും. അത്തരമൊരു രംഗം പ്രതീക്ഷിച്ചെങ്കിലും നാലാം പന്തിൽ യുവരാജ് പുറത്തായി.
ചഹലെറിഞ്ഞ 14ാം ഓവറിലായിരുന്നു യുവിയുടെ തുടരെയുള്ള മൂന്ന് സിക്സുകൾ. 12 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 23 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. എങ്കിലും കുറച്ച് സമയം മാത്രമേ ക്രീസിലുണ്ടായിരുന്നുള്ളുവെങ്കിലും കാണികൾക്ക് നല്ലൊരു വിരുന്നൊരുക്കിയാണ് വെറ്ററൻ താരം മടങ്ങിയത്. ചഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങവെ നിറഞ്ഞ കൈയടികളാണ് യുവിക്കായി ചിന്നസ്വാമിയില്‍ മുഴങ്ങിയത്.
ഐ.പി.എല്ലില്‍ ആദ്യ ഘട്ട ലേലത്തില്‍ ആരും എടുക്കാതിരുന്ന യുവിയെ പിന്നീട് മുംബൈ ഇന്ത്യന്‍സ് ടീമിലെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 35 പന്തുകളില്‍ നിന്ന് യുവി 53 റണ്‍സെടുത്ത് തന്നെ ടീമിലെടുത്തത് വെറുതെയാവില്ലെന്ന് തെളിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ