ദുബായ്: വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിങ് നിര മൂക്കുംകുത്തി വീണു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ കൊല്‍ക്കത്ത പ്ലേയോഫിലേക്ക് കൂടുതല്‍ അടുത്തു.
നാലോവറില്‍ 20 റണ്‍സ് വഴങ്ങി വരുണ്‍ ഏഞ്ച് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി. ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹെറ്റ്മെയര്‍, സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍ എന്നീ വമ്പന്‍ അടിക്കാരെയാണ് വരുണ്‍ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറ്റിയത്.
ഒന്നാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ അജിന്‍ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി പാറ്റ് കമ്മിന്‍സ് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന ഡല്‍ഹിക്ക് നല്‍കിയിരുന്നു. കമ്മിന്‍സും ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം നാലോവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റെടുത്തു.
ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 38 പന്തില്‍ ശ്രേയസ് 47 റണ്‍സെടുത്തു. റിഷഭ് പന്ത് 27 റണ്‍സ് കണ്ടെത്തി. ആര് അശ്വിന് 14 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹെറ്റ്മേയര്‍ പത്ത് റണ്‍സെടുത്തു. മറ്റൊരാള്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. ഒന്നാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ അജിന്‍ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി പാറ്റ് കമ്മിന്‍സ് ഡല്‍ഹിയെ ഞെട്ടിച്ചു. പിന്നാലെ ധവാന് ആറ് റണ്‍സുമായി മടങ്ങി. പിന്നീട് ശ്രേയസും പന്തും ചേര്‍ന്ന് ഡല്‍ഹിയെ മത്സരത്തിലേക്ക് കൊണ്ടു വന്നെങ്കിലും വരുണ്‍ ചക്രവര്‍ത്തി ബൗളിങിനെത്തിയതോടെ വിക്കറ്റുകള്‍ തുരുതുരെ വീണു.
നേരത്തെ ടോസ് നേടി ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. 42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ കൊല്‍ക്കത്തയെ ഓപണര്‍ നിതീഷ് റാണയും അഞ്ചാമനായി ക്രീസിലെത്തിയ വെസ്റ്റിന്ത്യന്‍ താരം സുനില്‍ നരെയ്നും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പോരാട്ടം ഡല്‍ഹി ക്യാമ്പിലേക്ക് നയിച്ചു.
നിതീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്സും സഹിതം 81 റണ്‍സെടുത്തു അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ മടങ്ങി. നരെയ്ന് വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 64 റണ്‍സ് വാരി.
ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് ഒന്‍പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 17 റണ്‍സുമായി ഇന്നിങ്സിന്റെ അവസാന പന്തില്‍ കൂടാരം കയറി. ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), ത്രപാഠി (13), ദിനേഷ് കാര്‍ത്തിക് (മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. കമ്മിന്‍സ് (പൂജ്യം) പുറത്താകാതെ നിന്നു.
മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച്, ആറ് പന്തുകളില്‍ നിതീഷ് റാണയേയും ഓയിന്‍ മോര്‍ഗനേയും മടക്കി കൊല്‍ക്കത്ത 200 കടക്കുന്നത് തടഞ്ഞു. ഡല്‍ഹിക്കായി റബാഡ, നോര്‍ക്യെ, സ്റ്റോയിനിസ്, നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ