'കോഹ്‌ലിക്കും ശ്രേയസിനും ഒക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കും, സംസാരിക്കും; 500നടുത്ത് മത്സരങ്ങള്‍ കളിച്ച ആളാണ് ഞാന്‍'- കടുപ്പിച്ച് ഗാംഗുലി

'കോഹ്‌ലിക്കും ശ്രേയസിനും ഒക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കും, സംസാരിക്കും; 500നടുത്ത് മത്സരങ്ങള്‍ കളിച്ച ആളാണ് ഞാന്‍'- കടുപ്പിച്ച് ഗാംഗുലി
'കോഹ്‌ലിക്കും ശ്രേയസിനും ഒക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കും, സംസാരിക്കും; 500നടുത്ത് മത്സരങ്ങള്‍ കളിച്ച ആളാണ് ഞാന്‍'- കടുപ്പിച്ച് ഗാംഗുലി

കൊല്‍ക്കത്ത: മികച്ച താരമാകാനും ക്യാപ്റ്റനാകാനും തന്നെ റിക്കി പോണ്ടിങും സൗരവ് ഗാംഗുലിയും സഹായിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശ്രേയസ് അയ്യര്‍ പറഞ്ഞത് വിവാദമായിരുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഗാംഗുലി ഐപിഎല്ലിലെ ഒരു ടീമിന്റെ മെന്ററാകുന്നത് എങ്ങനെ എന്നതാണ് വിവാദത്തിനാധാരമായത്. 

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ തന്നെ മറുപടി പറഞ്ഞ് ഗാംഗുലി രംഗത്തെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയസമ്പത്തുള്ള തനിക്ക് ശ്രേയസ് അയ്യരായാലും കോഹ്‌ലിയായാലും അവരോടു സംസാരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം ഉണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. 

'കഴിഞ്ഞ വര്‍ഷം ഞാന്‍ ശ്രേയസ് അയ്യരെ സഹായിച്ചിരുന്നു. ഞാന്‍ ബിസിസിഐ അധ്യക്ഷനായിരിക്കാം. എന്നാല്‍ ഞാന്‍ ഇന്ത്യയ്ക്കായി 500 ഓളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു യുവ താരത്തോടു സംസാരിക്കാം, സഹായിക്കാം, അത് ശ്രേയസ് അയ്യരായാലും വിരാട് കോഹ്‌ലിയായാലും. അവര്‍ക്ക് സഹായം വേണമെങ്കില്‍ എനിക്ക് അത് നല്‍കാന്‍ സാധിക്കും'- ഒരു പരിപാടിയില്‍ സൗരവ് ഗാംഗുലി പ്രതികരിച്ചു.

ഐപിഎല്‍ 13ാം സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുമ്പോഴാണ് അയ്യര്‍ വിവാദ പരാമര്‍ശം നടത്തിയത്. മത്സരത്തിനു മുന്നോടിയായി ടോസിങ്ങിന് എത്തിയപ്പോള്‍ ഗാംഗുലി ഡല്‍ഹി ടീമിന്റെ മെന്ററാണെന്ന തരത്തില്‍ അയ്യര്‍ നടത്തിയ പ്രസ്താവനയാണു വിവാദത്തിലായത്. മെന്റര്‍ പരാമര്‍ശം വിവാദമായതോടെ അയ്യര്‍ തന്നെ ട്വിറ്ററില്‍ ഇതിനുള്ള വിശദീകരണവും നല്‍കി.

ഒരു തുടക്കക്കാരന്‍ ക്യാപ്റ്റന്‍, ക്രിക്കറ്റ് കളിക്കാരന്‍ എന്നീ നിലകളിലുള്ള എന്റെ വളര്‍ച്ചയുടെ ഭാഗമായിരുന്ന റിക്കി പോണ്ടിങ്ങിനോടും ദാദയോടും ഞാന്‍ നന്ദിയുള്ളവനാണ്. അവര്‍ രണ്ട് പേരും എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെന്ന നിലയിലുമുള്ള വളര്‍ച്ചയിലും വഹിച്ച പങ്കിന് നന്ദി പറയാന്‍ വേണ്ടി മാത്രമാണ് ആ പ്രസ്താവന നടത്തിയതെന്നായിരുന്നു അയ്യര്‍ വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com