മുംബൈ: ആഭ്യന്തര ക്രിക്കറ്റ് സീസൺ പുനരാരംഭിക്കുന്നതിന് മാർഗ നിർദ്ദേശങ്ങളുമായി ബിസിസിഐ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കിയത്. 100 പേജുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ പട്ടിക ബിസിസിഐ സംസ്ഥാന അസോസിയേഷനുകൾക്ക് കൈമാറി. സംസ്ഥാന അസോസിയേഷനുകൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പട്ടികയിൽ വിശദീകരിക്കുന്നുണ്ട്.
60 വയസ് കഴിഞ്ഞവർക്ക് പരിശീലന ക്യാമ്പുകളിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് രോഗങ്ങളുള്ളവർക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതത് കേന്ദ്രങ്ങളിൽ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് കളിക്കാർ ഒരു സമ്മതപത്രത്തിൽ ഒപ്പിടേണ്ടി വരുമെന്നും ബിസിസിഐ നിർദ്ദേശത്തിലുണ്ട്. രോഗ വ്യാപനത്തിനിടെ പരിശീലനം പുനരാരംഭിക്കുമ്പോഴുള്ള അപകട സാധ്യതകൾ അംഗീകരിക്കുന്നതാണ് ഈ സമ്മതപത്രം.
കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നും മാർഗനി ർദേശത്തിൽ പറയുന്നു. സ്റ്റേഡിയത്തിലേക്കും പരിശീലനത്തിനുമുള്ള യാത്രയിലും കളിക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
2019- 2020 ആഭ്യന്തര സീസൺ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. അടുത്ത സീസൺ ഈ മാസം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ കോവിഡ് പ്രതിസന്ധി ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങളേയും ബാധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ