മുംബൈ: ഐപിഎൽ പോരാട്ടങ്ങൾ യുഎഇയിൽ സെപ്റ്റംബർ 19ന് തുടങ്ങാനിരിക്കെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ബിസിസിഐ പുറത്തിറക്കി. ടീമുകൾ യുഎഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപും മത്സരങ്ങൾ അവസാനിക്കുന്നതു വരെയും താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും പിന്തുടരേണ്ട മാനദണ്ഡങ്ങളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.
കൊറോണ വൈറസ് ബാധ പടരുന്നത് തടയാനായി തുടർച്ചായി കോവിഡ് 19 ടെസ്റ്റുകൾ നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ ടീമുകൾക്കും വ്യത്യസ്ത ഹോട്ടലുകൾ ഒരുക്കാനും ഡ്രസിങും റൂമിലും മറ്റും സാമൂഹിക അകലം പാലിക്കാനും ബിസിസിഐ ആവശ്യപെടുന്നുണ്ട്. ടീം മീറ്റിങുകൾ റൂമുകളിൽ വെച്ച് നടത്താതെ പുറത്തുവെച്ച് നടത്താനും ഇലക്ട്രോണിക് ടീം ഷീറ്റുകൾ പ്രാബല്യത്തിൽ വരുത്താനും ബിസിസിഐ നിർദേശിച്ചിട്ടുണ്ട്.
ടീമുകൾ യുഎഇയിലേക്ക് തിരിക്കുന്നതിന് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും വേണം. യാത്ര യുഎഇയിൽ എത്തിയതിന് ശേഷം കളിക്കാർ മൂന്ന് കോവിഡ് 19 ടെസ്റ്റുകൾ നെഗറ്റീവ് ആവുന്നതു വരെ ടീമിലെ താരങ്ങൾ തമ്മിൽ കാണുന്നതിനും ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ടീമുകളും ബയോ സുരക്ഷാ ഉറപ്പുവരുത്താൻ ഒരു ഡോക്ടറെ നിയമിക്കണമെന്ന് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ടീമിലെ മുഴുവൻ താരങ്ങളുടെയും മാർച്ച് ഒന്ന് മുതലുള്ള യാത്രയുടെ വിവരങ്ങൾ ടീം ഡോക്ടറെ അറിയിക്കുകയും വേണം.
താരങ്ങൾക്ക് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സമ്മതവും ബിസിസിഐ നൽകിയിട്ടുണ്ട്. അതെ സമയം കുടുംബങ്ങളും താരങ്ങൾക്കുള്ള അതെ നിർദേശങ്ങൾ പാലിക്കണമെന്നും ബിസിസിഐ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ