ഒടുവില്‍ കളി പഠിച്ച് ന്യൂസിലാന്‍ഡ്, വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പ്‌വെറുതെയായി; കിവീസിന് പരമ്പര

48ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ നീഷാമിന്റെ പന്തില്‍ ഗ്രാന്‍ഡോമിന്റെ കൈകളിലേക്ക് ജഡേജ എത്തിയതോടെ ആ പൊരുതലിന് അവസാനം. ഇന്ത്യക്ക് 22 റണ്‍സ് തോല്‍വി. കിവീസിന് പരമ്പര
ഒടുവില്‍ കളി പഠിച്ച് ന്യൂസിലാന്‍ഡ്, വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പ്‌വെറുതെയായി; കിവീസിന് പരമ്പര

ഓക്ലന്‍ഡ്: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വന്ന ഘട്ടം. സെയ്‌നിയേയും താക്കൂറിനേയും, ചഹലിനേയും കൂട്ടുപിടിച്ച് പൊരുതി നിന്നു ഒരിക്കല്‍ കൂടി രവീന്ദ്ര ജഡേജ. പക്ഷേ 48ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ നീഷാമിന്റെ പന്തില്‍ ഗ്രാന്‍ഡോമിന്റെ കൈകളിലേക്ക് ജഡേജ എത്തിയതോടെ ആ പൊരുതലിന് അവസാനം. ഇന്ത്യക്ക് 22 റണ്‍സ് തോല്‍വി. കിവീസിന് പരമ്പര. 

കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ മുന്‍ നിരയെ കിവീസ് ബൗളര്‍മാര്‍ മടക്കിയപ്പോള്‍ രവീന്ദ്ര ജഡേജയുടേയും നവ്ദീപ് സെയ്‌നിയുടേയും പൊരുതല്‍ ഫലം കണ്ടില്ല. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 273 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.3 ഓവറില്‍ 251 റണ്‍സിന് ഓള്‍ഔട്ടായി.

ഇരുന്നൂറിനടുത്തേക്ക് പോലും എത്താനാവാതെ ഇന്ത്യ തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജഡേജ പൊരുതല്‍ ആരംഭിച്ചത്. പരമ്പര ജയം മുന്‍പില്‍ കണ്ട ന്യൂസിലാന്‍ഡിന് അവിടെ കളി കൈവിട്ട് പോയിരുന്നു. എന്നാല്‍ ഡെത്ത് ഓവറിലെ സമ്മര്‍ദം നിറച്ച് സെയ്‌നിയെ മടക്കി ജാമിസണും, ജഡേജക്ക് കൂട്ടായി നിന്ന ചഹലിനെ റണ്‍ഔട്ടിലൂടെ മടക്കി നീഷാമും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കളി ന്യൂസിലാന്‍ഡ് എടുത്തു.

ശ്രേയസ് അയ്യര്‍ മടങ്ങിയതോടെ പരമ്പര തോല്‍വി ഇന്ത്യ മുന്‍പില്‍ കണ്ടിരുന്നു. വാലറ്റത്ത് ശര്‍ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് പൊരുതാനുള്ള ജഡേജയുടെ
ശ്രമം ഗ്രാന്‍ഡ്‌ഹോം സ്റ്റംപിളക്കി തകര്‍ത്തതോടെ കിവീസം ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, മുഹമ്മദ് ഷമിക്ക് പകരം എന്തിന് നവ്ദീപ് സെയ്‌നിയെ ഉള്‍പ്പെടുത്തി എന്ന ചോദ്യമുന്നയിച്ചവരുടെ മുന്‍പിലേക്കായിരുന്നു പിന്നെ സെയ്‌നിയുടെ കളി. 

ഒന്‍പതാം വിക്കറ്റില്‍ ജഡേജയെ ഒരറ്റത്ത് നിര്‍ത്തി സെയ്‌നി സ്‌കോര്‍ കണ്ടെത്തി. 76 റണ്‍സ് പിറന്ന ഇവരുടെ കൂട്ടുകെട്ടില്‍ 45 റണ്‍സും വന്നത് സെയ്‌നിയുടെ ബാറ്റില്‍ നിന്ന്. 49 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു സെയ്‌നിയുടെ ഇന്നിങ്‌സ്. 

44ാം ഓവറിലെ രണ്ടാമത്തെ ഡെലിവറി സിക്‌സ് പറത്തിയ സെയ്‌നിയെ തൊട്ടടുത്ത ഡെലിവറിയില്‍ പുറത്താക്കി ജാമിസണ്‍ പ്രഹരിച്ചതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. ക്രീസില്‍ ജഡേജയുള്ളതായിരുന്നു അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ.എന്നാല്‍ നീഷാമിന് മുന്‍പില്‍ ജഡേജയും വീണതോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com