അബുദാബി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 126 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ എടുത്തത് 125 റൺസ്.
കണിശമായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ഒരു ഘട്ടത്തിൽ പോലും ചെന്നൈ ബാറ്റിങ് നിരയെ കൂറ്റനടിക്ക് സമ്മതിക്കാതെ പിടിച്ചു നിർത്തി.
30 പന്തിൽ 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ധോനി 28 പന്തിൽ 28 റൺസെടുത്തു. ഓപണർ സാം കറൻ 22 റൺസെടുത്തു. ചെന്നൈ ഇന്നിങ്‌സിലെ ഏക സിക്‌സ് നേടിയ കറനാണ്.
രാജസ്ഥാനായി ശ്രേയസ് ഗോപാൽ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജോഫ്രെ ആർച്ചർ നാലോവറിൽ 20 റൺസ് വഴങ്ങിയും തേവാതിയ നാലോവറിൽ 18 റൺസ് വഴങ്ങിയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
നാല് ഓവറിനുള്ളിൽ തന്നെ ഫാഫ് ഡുപ്ലെസി (10), ഷെയ്ൻ വാട്ട്‌സൺ (8) എന്നിവരുടെ വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. തന്റെ 200-ാം ഐ.പി.എൽ മത്സരത്തിനിറങ്ങിയ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോനി ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ