എന്തുകൊണ്ട് സൂപ്പർ ഓവർ അക്ഷർ പട്ടേൽ എറിഞ്ഞു? തന്ത്രപരമായ തീരുമാനത്തിന് പിന്നിൽ നടന്നത് ഇത് 

എന്തുകൊണ്ട് സൂപ്പർ ഓവർ അക്ഷർ പട്ടേൽ എറിഞ്ഞു? തന്ത്രപരമായ തീരുമാനത്തിന് പിന്നിൽ നടന്നത് ഇത് 
മത്സര ശേഷം ആവേശ് ഖാനൊപ്പം സെൽഫിയെടുക്കുന്ന അക്ഷർ പട്ടേൽ/ ട്വിറ്റർ
മത്സര ശേഷം ആവേശ് ഖാനൊപ്പം സെൽഫിയെടുക്കുന്ന അക്ഷർ പട്ടേൽ/ ട്വിറ്റർ

ചെന്നൈ: ഐപിഎൽ 14ാം സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടമാണ് ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്നത്. മത്സരത്തിൽ ഡൽഹി വിജയവും പിടിച്ചു. ചെപ്പോക്കിൽ ഡൽഹി കാപിറ്റൽസിൻറെ 159 റൺസ് പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് അതേ സ്‌കോറിൽ തന്നെ എത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ കുറഞ്ഞ സ്‌കോറുമായി ഇഞ്ചോടിഞ്ചായ പോരാട്ടം ഡൽഹി അവസാന പന്തിൽ വിജയിക്കുകയായിരുന്നു. 

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയത് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഏവരെയും അമ്പരപ്പിച്ച് ഡൽഹിക്കായി പന്തെറിയാനെത്തിയത് സ്‌പിന്നർ അക്ഷർ പട്ടേലും. കാഗിസോ റബാഡയും ആവേശ് ഖാനും ടീമിൽ നിൽക്കേ ഡൽഹി പരീക്ഷണത്തിന് മുതിരുകയായിരുന്നു. 

എന്നാൽ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറും മികച്ച ഫോമിലായിരുന്ന കെയ്ൻ വില്യംസൺ ക്രീസിൽ നിന്നിട്ടും ഏഴ് റൺസേ സൺറൈസേഴ്‌സ് നേടിയുള്ളൂ. എട്ട് റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയുടെ ശിഖർ ധവാനും റിഷഭ് പന്തും റഷീദ് ഖാന്റെ അവസാന പന്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

എന്തുകൊണ്ട് സൂപ്പർ ഓവർ അക്ഷർ എറിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. പന്തെറിയാൻ സ്വമേധയാ തീരുമാനിച്ച് ആ​ഗ്രഹം നായകൻ റിഷഭ് പന്തിനെ അറിയിക്കുകയായിരുന്നു എന്ന് മത്സര ശേഷം അക്ഷർ പട്ടേൽ വെളിപ്പെടുത്തി. പിച്ച് സ്‌പിന്നർമാരെ തുണയ്‌ക്കുന്നതാണെന്ന് ഡ്രസിങ് റൂമിലിരിക്കുമ്പോൾ അറിയാമായിരുന്നു. 

ഏറെ ചർച്ചകൾ നടന്നു. സൺറൈസേഴ്‌സൊരു ഇടത്- വലത് സഖ്യത്തെ അയക്കുമെന്നതിനാൽ പേസറെ പരീക്ഷിക്കാം എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ തോന്നി സ്‌പിന്നറും നന്നായി എറിയും എന്ന്. എനിക്കും എറിയാൻ കഴിയും എന്ന് റിഷഭിനോട് പറഞ്ഞു. റിഷഭ് പരിശീലകൻ റിക്കി പോണ്ടിങുമായി സംസാരിച്ചു. അങ്ങനെ ഞാനാണ് പന്തെറിയുക എന്ന് അവസാന നിമിഷം തീരുമാനമാവുകയായിരുന്നു- അക്ഷർ വെളിപ്പെടുത്തി. 

കോവിഡ് മാറിയ ശേഷം അക്ഷർ പട്ടേലിൻറെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ. മത്സരത്തിൽ താളം കണ്ടെത്തിയ താരം നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com