ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിനെ മാറ്റിയത്. പകരം ക്യാപ്റ്റനായി അവരോധിച്ചത് ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസനെ. ഈ സീസണിൽ ഇതുവരെ കളിച്ച ആറ് കളികളിൽ അഞ്ചിലും സൺറൈസേഴ്സ് തോറ്റതോടെയാണ്, ടീമിന് ഐപിഎൽ കിരീടം പോലും സമ്മാനിച്ചിട്ടുള്ള വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കാൻ ടീം തീരുമാനിച്ചത്.
ഇപ്പോഴിതാ വാർണർക്ക് അവസാന ഇലവനിൽ പോലും ഇടമില്ലാതായിരിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കളിക്കുന്ന സൺറൈസേഴ്സ് ടീമിൽ നിന്നാണ് ഇതുവരെ ടീമിനെ നയിച്ച വാർണറെ ഒഴിവാക്കിയത്. ടോസിനു പിന്നാലെ നിയുക്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് താരത്തെ പുറത്തിരുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് നായകൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുത്തു.
വാർണർ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ കളിച്ച മൂന്ന് പേരെയാണ് ഈ മത്സരത്തിൽ സൺറൈസേഴ്സ് പുറത്തിരുത്തിയത്. സ്പിന്നർ സുചിത്, സിദ്ധാർഥ് കൗൾ എന്നിവരാണ് ഇന്ന് പുറത്തിരിക്കുന്നത്. പകരം അഫ്ഗാൻ താരം മുഹമ്മദ് നബി, ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ കളിക്കുന്നു. രാജസ്ഥാൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. ജയ്‌ദേവ് ഉനദ്കടിനു പകരം കാർത്തിക് ത്യാഗി കളിക്കുമ്പോൾ, ശിവം ദുബെയ്ക്കു പകരം അനൂജ് റാവത്ത് അരങ്ങേറ്റം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ